അഹമ്മദാബാദ്: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വികസനത്തിന് കോൺഗ്രസ് എതിരാണ്. വികസനത്തിന്റെ പേരിൽ അഴിമതി നടത്തുകയാണ് കോൺഗ്രസ് ചെയ്യുന്നത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗുജറാത്തിൽ ഗൗരവ് യാത്രയുടെ സമാപന സമ്മേളനത്തിൽ ലക്ഷക്കണക്കിന് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തിന്റെ വികസനത്തിന് കോൺഗ്രസ് എപ്പോഴും വിലങ്ങു തടിയാകുകയാണെന്ന് സമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
വികസനത്തിന്റെ കാര്യത്തിൽ കോൺഗ്രസിനെ വെല്ലുവിളിക്കുന്നു. യുപിഎ സർക്കാർ അധികാരത്തിലിരുന്നപ്പോൾ ഗുജറാത്തിന്റെ വികസനത്തിന് കോൺഗ്രസ് വിലങ്ങുതടയിട്ടുണ്ടെന്നും അദേഹം പറഞ്ഞു. ഉത്തർപ്രദേശ് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ 2019 ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാമെന്ന പ്രതീക്ഷ കോൺഗ്രസ് ഉപേക്ഷിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജിഎസ്ടി നടപ്പിലാക്കിയതിൽ തുല്യ പങ്ക് കോൺഗ്രസിനും ഉണ്ട്. എന്നിട്ടാണ് ജിഎസ്ടിയെ കുറ്റം പറയുന്നതെന്നും പ്രധാനമന്ത്രി കൂട്ടി ചേർത്തു.
കേരളം മുതൽ കശ്മീർ വരെ മോദി തരംഗം അലയടിക്കുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പറഞ്ഞു. ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പിൽ ബിജെപി 150ൽ അധികം സീറ്റ് നേടി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.