തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് ഹർത്താലിനിടെയുണ്ടായ അക്രമങ്ങളെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹർത്താലിനിടെ അക്രമങ്ങൾ ഉണ്ടായിട്ടില്ല. ചില ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണുണ്ടായത്. ഹർത്താൽ വിജയമായിരുന്നുവെന്നും ജനങ്ങളാണ് ഹർത്താൽ വിജയിപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
അക്രമം നടത്തരുതെന്ന് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിരുന്നുവെന്നും അക്രമം നടത്തിയെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് യുഡിഎഫ് ആഹ്വാനം ഹർത്താൽ ഭാഗികമായിരുന്നു. ഹർത്താലിനോട് പൊതുജനം മുഖം തിരിഞ്ഞു നിൽക്കുന്ന സാഹചര്യത്തിലും പലയിടങ്ങളിലും സംഘർഷത്തിന്റെ വക്കിലെത്തി.
വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവര്‍ത്തിക്കുമെന്നു ആഹ്വാനം ചെയ്തിരുന്നുവെങ്കിലും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്റേതുൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടന്നു.
തിരുവനന്തപുരത്ത് വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. മറ്റു പലയിടത്തും ഹർത്താൽ അനുകൂലികളും പോലീസും ഏറ്റുമുട്ടി.
എറണാകുളത്ത് കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്തു. മിക്ക ഇടങ്ങളിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു.
മലബാറിലും നിർബന്ധിതമായി കടയടപ്പിക്കലും വാഹനം തടയലും നടന്നു.
എന്നാൽ ചട്ടലംഘനം നടത്തി അരങ്ങേറിയ ഹർത്താലിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.