തിരുവനന്തപുരം: അനുമതിയില്ലാതെ തിരുവനന്തപുരം നഗരത്തിൽ പോപ്പുലർ ഫ്രണ്ട് പ്രകടനം നടത്തിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി മ്യൂസിയം പോലീസ് സിറ്റി പൊലീസ് കമ്മിഷണർക്ക് കത്ത് നൽകും. നിലവിലെ അന്വേഷണത്തിലെ പരിമിതികൾ ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകുക.
ഇക്കഴിഞ്ഞ ഏഴിനാണ് പോപ്പുലർഫ്രണ്ട് തിരുവനന്തപുരം നഗരത്തിൽ പ്രകടനവും സമ്മേളനവും നടത്തിയത്. നഗരത്തെ പൂർണ്ണമായും ഗതാഗതക്കുരുക്കിലാക്കിയ പ്രകടനത്തിന് പോലീസ് അനുമതി നൽകിയിരുന്നില്ല. പോപ്പുലർ ഫ്രണ്ട് പ്രകടനം നടത്താൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും പോലീസ് ഇത് അവഗണിക്കുകയായിരുന്നു. പ്രകടനം നടത്തില്ലെന്ന് നേതാക്കൾ ഉറപ്പ് നൽകിയിരുന്നെങ്കിലും ഇത് പാലിച്ചില്ലെന്ന മറുപടിയാണ് പോലീസ് നൽകിയത്.
രാജ്യ സുരക്ഷക്ക് ഭീക്ഷണിയെന്ന് എൻഐഎ കണ്ടെത്തിയ സംഘടനക്ക് അതീവ സുരക്ഷയുള്ള ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിന് സമീപം സമ്മേളനം നടത്താൻ അനുമതി നൽകിയതിൽ കേന്ദ്ര ഇന്റലിജൻസ് സംസ്ഥാന ഇന്റലിജൻസിനോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. നിലവിൽ മ്യൂസിയം സിഐയാണ് കേസ് അന്വേഷിക്കുന്നത്. എന്നാൽ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാണ് മ്യൂസിയം പൊലീസിന്റെ ആവശ്യം.
ഇക്കാര്യം ചൂണ്ടിക്കാട്ടി മ്യൂസിയം പൊലീസ് സിറ്റി പോലീസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകി. അതീവ ഗൗരവമുള്ള കേസായതിനാൽ തങ്ങൾക്ക് അന്വേഷിക്കാൻ പരിമിതികളുണ്ടെന്ന് മ്യൂസിയം പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡിജിപി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യത്തിൽ ഇനി അന്തിമ തീരുമാനമെടുക്കേണ്ടത്. സർക്കാരിന്റെ അനുമതിയോടെ മാത്രമേ പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറാനാകൂ.
നേരത്തെ രഹസ്യാന്വേഷണ വിഭാഗവും പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ വഴങ്ങിയിരുന്നില്ല.