കോഴിക്കോട്: രാജ്യാന്തര പ്രശസ്തിയിലേക്കുയര്ന്നതാണ് കോഴിക്കോട് ജില്ലയിലെ നൈനാന്വളപ്പുകാരുടെ കാല്പന്തുകളിയോടുള്ള പ്രണയം. എന്നാല്‍ ഇതിന്റെ പേരിലല്ലാതെയും ഈ പ്രദേശം ഇപ്പോള്‍ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്. ഏതാണ്ട് രണ്ട് പതിറ്റാണ്ടോളമായി ഹര്‍ത്താലുകളും പണിമുടക്കുകളുമൊന്നും ബാധിക്കാത്ത ഗ്രാമം കൂടിയാണ് നൈനാന്‍വളപ്പ് .
ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ ഹര്ത്താലുകളായാലും പണിമുടക്കായാലും അതെല്ലാം ബഹിഷ്കരിച്ച് കടകള്‍ തുറക്കുകയും നിത്യവൃത്തിയില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവരാണ് കോഴിക്കോട്ടെ നൈനാന്വളപ്പുകാര്. ഈ മേഖലക്ക് പുറത്ത് നിന്നുള്ളവര്‍ പോലും പലചരക്ക് സാധനങ്ങളും തുണിത്തരങ്ങളുമടക്കം വാങ്ങാനും ഇങ്ങോട്ടേക്ക് എത്തുന്നു. കച്ചവട സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനൊപ്പം തെരുവും സജീവമാണ്.
സംസ്ഥാനത്ത് എവിടെ ഹര്‍ത്താല്‍ അക്രമം ആയാലും അതൊന്നും ഇവിടുത്തുകാരെ ബാധിക്കാതായിട്ട് രണ്ട് പതിറ്റാണ്ടോളമായി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാരവാഹികളും പ്രവര്‍ത്തരുമെല്ലാം ഉണ്ടെങ്കിലും നിര്‍ബന്ധപൂര്‍വം കടകള്‍ അടപ്പിക്കാന്‍ ആരുമിങ്ങോട്ട് എത്താറുമില്ല. ഹര്‍ത്താല്‍ ദിനങ്ങളില്‍ ഭക്ഷണം കഴിക്കാനും ഇവിടേക്ക് ആളുകളെത്തുന്നത് പതിവായി കഴിഞ്ഞു.
ഹര്‍ത്താലുകളെ വളപ്പിന് പുറത്താക്കിയ നൈനാന്‍വളപ്പിലെ മുന്‍ഗാമികളുടെ പാത പുതിയ തലമുറയും ഏറ്റെടുത്തു. അങ്ങനെ ഫുട്ബോളിന്റെ പേരുമയും വിലാസവും മാത്രമല്ലാതെ ഹര്‍ത്താല്‍ രഹിതഗ്രാമെന്നപദവിയും നിലനിര്‍ത്തുകയാണ് നൈനാന്വളപ്പുകാര്.