ബംഗളൂരു : ഗോവധ നിരോധനം നിലനിൽക്കുന്ന കർണാടകയിൽ പശുക്കശാപ്പ് പൊലീസിൽ റിപ്പോർട്ട് ചെയ്ത വനിത സോഫ്റ്റ്വെയർ എഞ്ചിനീയർക്ക് മർദ്ദനം . ഇവരുടെ കാറും തകർത്തു . മർദ്ദനം പൊലീസ് അറിവോടെയെന്നും ആരോപണം.
സുഹൃത്തുക്കളോടൊത്ത് കാറിൽ യാത്ര ചെയ്യുകയായിരുന്ന നന്ദിനി എന്ന യുവതിയാണ് ബംഗളൂരു ജെ പി നഗറിനു സമീപം പശുക്കശാപ്പ് നടത്തുന്നത് കണ്ടത് . കർണാടക ഗോഹത്യ നിരോധനം നിലനിൽക്കുന്ന സംസ്ഥാനമായതിനാൽ യുവതിയും സുഹൃത്തുക്കളും തളഗാട്ടുപുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി .
നടപടിയെടുക്കാമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്ന് സ്ഥലം ചൂണ്ടിക്കാണിക്കാൻ യുവതിക്കൊപ്പം രണ്ട് പൊലീസുകാരെയാണ് സ്റ്റേഷനിൽ നിന്നും വിട്ടത് . പൊലീസ് സംഘം സ്ഥലത്തെത്തും എന്ന ഉറപ്പിന്മേൽ പശുക്കശാപ്പ് നടക്കുന്ന സ്ഥലത്തെത്തിയ നന്ദിനിയേയും സുഹൃത്തുക്കളേയും നൂറോളം വരുന്ന സംഘം ആക്രമിക്കുകയായിരുന്നു .ഇവരെ തടയാനോ നടപടിയെടുക്കാനോ പൊലീസ് ശ്രമിച്ചില്ല . കൂടുതൽ പൊലീസ് സ്ഥലത്തെത്തിയതുമില്ല .
നന്ദിനിയുടെ കാറും അക്രമത്തിൽ തകർന്നു . തിരിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ നന്ദിനിയെ എസ്.ഐ അപമാനിച്ചുവെന്നും ആരോപണമുണ്ട് .അക്രമിച്ചവർ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്നും നന്ദിനി വ്യക്തമാക്കുന്നു . എസ് ഐയുടെ അറിവോടെ മനപ്പൂർവ്വം തങ്ങളെ അക്രമികൾക്ക് മുന്നിലേക്ക് ഇട്ടുകൊടുക്കുകയായിരുന്നു എന്ന് നന്ദിനി പറയുന്നു.
സംഭവത്തിൽ മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ പ്രതിഷേധിച്ചു. സിദ്ധരാമയ്യയുടെ ഭരണത്തിൽ സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്നും അദ്ദേഹം ആരോപിച്ചു.