ഖത്തർ: സൗദി ഭരണകൂടവുമായി ചർച്ച നടത്തിയ ഖത്തർ ഭരണകുടുംബാംഗം ഷെയ്ഖ് അബ്ദുള്ളയുടെ ബാങ്ക് അക്കൗണ്ടുകൾ ഖത്തർ സർക്കാർ മരവിപ്പിച്ചു. ഷെയ്ഖ് അബ്ദുള്ള ബിൻ അലി അൽ താനി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഖത്തർ പ്രതിസന്ധിയിൽ താൻ സ്വീകരിച്ച നിലപാടിനെ തുടർന്നാണ് നടപടിയെന്ന് ഷെയ്ഖ് അബ്ദുള്ള പറഞ്ഞു.
തന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചുകൊണ്ട് ഖത്തർ ഭരണകൂടം ആദരിച്ചുവെന്ന് ഷെയ്ഖ് അബ്ദുള്ള ബിൻ അലി അൽ താനി ട്വീറ്റ് ചെയ്തു. ഖത്തർ പ്രതിസന്ധിയിൽ നടത്തിയ ഇടപെടലിനെ തുടർന്നാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദബന്ധം ആരോപിച്ച് ഖത്തറുമായുള്ള ബന്ധം സൗദി സഖ്യരാജ്യങ്ങൾ വിഛേദിച്ചതിനുശേഷം, ഓഗസ്റ്റ് മാസത്തിലായിരുന്നു ഖത്തർ രാജകുടുംബാംഗമായ ഷെയ്ഖ് അബ്ദുള്ള ബിൻ അലി അൽ താനി വിഷയത്തിൽ ഇടപെട്ടത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തിയ ഷെയ്ഖ് അബ്ദുള്ള ഹജ്ജ് നിർവ്വഹിക്കാനായി കര അതിർത്തി തുറക്കണമെന്ന് അഭ്യർത്ഥിച്ചു. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നിർദ്ദേശം അംഗീകരിച്ചുകൊണ്ട് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഖത്തറുമായുള്ള അതിർത്തി തുറക്കുകയും ചെയ്തിരുന്നു.
തെറ്റായ കൂട്ടുകെട്ടുകൾ ഉപേക്ഷിച്ച് ഖത്തർ സൗദി സഖ്യരാജ്യങ്ങളുമായുള്ള മികച്ച ബന്ധം പുനസ്ഥാപിക്കണമെന്നും ഷെയ്ഖ് അബ്ദുള്ള ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ അത് ഖത്തറിന് വലിയ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഖത്തർ മുൻ ഭരണാധികാരി അലി ബിൻ അബ്ദുള്ള അൽ താനിയുടെ മകനും 1972 ൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിൻ അലി അൽ താനിയുടെ സഹോദരനമാണ് ഷെയ്ഖ് അബ്ദുള്ള ബിൻ അലി അൽ താനി. നിലവിലെ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ മുത്തച്ഛനായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽ താനിയാണ് ഷെയ്ഖ് അഹമ്മദിൽ നിന്നും ഭരണം പിടിച്ചെടുത്തത്.