സിംല : നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ ഹിമാചൽ പ്രദേശിൽ കോൺഗ്രസ് മന്ത്രി അനിൽ ശർമ്മ ബിജെപിയിൽ ചേർന്നു. വീരഭദ്രസിംഗ് മന്ത്രിസഭയിലെ നഗര വികസന വകുപ്പ് മന്ത്രിയായിരുന്നു അനിൽ ശർമ്മ . മുൻ കേന്ദ്രമന്ത്രി സുഖ്റാമിന്റെ മകനാണ്നിൽ ശർമ്മ
നിയമസഭയിൽ മത്സരിക്കാൻ അനിൽ ശർമ്മയ്ക്ക് ബിജെപി മണ്ഡലവും അനുവദിച്ചതായാണ് റിപ്പോർട്ട്. മണ്ഡിയിൽ നിന്ന് അദ്ദേഹം ജനവിധി തേടും .കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും അനിൽ ശർമയായിരുന്നു മണ്ഡിയിലെ എം.എൽ.എ
ഒക്ടോബർ ആറിന് രാഹുൽ ഗാന്ധിയുടെ റാലിയിൽ പങ്കെടുക്കാൻ മാണ്ഡിയിൽ എത്തിയ അനിൽ ശർമ്മയുടെ അച്ഛനും കോൺഗ്രസ് നേതാവുമായ സുഖ്റാമിനെ റാലിയിൽ പങ്കെടുപ്പിച്ചിരുന്നില്ല. മാണ്ഡിയിൽ വലിയ ജനപിന്തുണയുള്ള നേതാവാണ് സുഖ്റാം .
സുഖ്റാമും മക്കളായ അനിൽ ശർമ്മ , അക്ഷയ് ശർമ്മ എന്നിവരാണ് ബിജെപിയിൽ ചേർന്നത് . ബിജെപി ദേശീയാദ്ധ്യക്ഷൻ അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇവർ ബിജെപിയിൽ ചേർന്നതെന്നാണ് റിപ്പോർട്ട് .
എഐസിസി ജനറൽ സെക്രട്ടറി സുശീൽ കുമാർ ഷിൻഡെ സുഖ്റാമിനെ കണ്ട് തീരുമാനം പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നവ ഭാരത സൃഷ്ടിക്കായുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്ന് അനിൽ ശർമ്മ വ്യക്തമാക്കി .സഹോദരൻ അക്ഷയ് ശർമ്മ ഹിമാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയാണ് .
ഹിമാചൽ നിയമസഭ തെരഞ്ഞെടുപ്പ് നവംബർ 9 നാണ് . വോട്ടെണ്ണൽ ഡിസംബർ 18 നു നടക്കും.