പൊഖ്‌റാന്‍ ആണവ പരീക്ഷണളോടെ ലോകശ്രദ്ധ നേടിയ ആണവ ശാസ്ത്രജഞന്‍ ഇന്ത്യയുടെ പ്രഥമ പൗരനായെങ്കിലും ഭാരതത്തിന്റെ മിസൈല്‍ മാന്‍ എന്ന വിശേഷണം എപിജെ അബ്ദുള്‍ കലാമിനെ ഒരിക്കലും വിട്ടുപോയില്ല. യുവാക്കളുടെ വഴികാട്ടിയും ലാളിത്യത്തിന്റെ പ്രതീകവുമായിരുന്ന അദ്ദേഹം ഭാരതം കണ്ട ഏറ്റവും ജനകീയനായ രാഷ്‌ട്രപതി ആയിരുന്നു.
രാജ്യത്തിനും ശാസ്ത്രത്തിനും വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതമായിരുന്നു എപിജെ അബ്ദുള്‍കലാമിന്റേത്. 1931 ഒക്ടോബർ 15ന് തമിഴ് നാട്ടിലെ രാമേശ്വരത്ത് ജനിച്ച ആവുല്‍ പകീര്‍ ജൈനുലബ്ദീന്‍ അബ്ദുള്‍ കലാം എന്ന എപിജെ അബ്ദുള്‍ കലാം ഇന്ത്യന്‍ രാഷ്‌ട്രപതിയായത് തന്റെ മേഖലയില്‍ ശക്തമായ വ്യക്തിമുദ്ര പതിപ്പിച്ചതിനു ശേഷമാണ്. ഫിസിക്‌സും എയ്റോസ്‌പേസ് എന്‍ജിനിയറിംഗും പഠിച്ച അദ്ദേഹം ഐഎസ്ആര്‍ഒയിലും ഡിആര്‍ഡിഒയിലും ചെലവഴിച്ചത് നാല് പതിറ്റാണ്ടാണ്.
പിഎസ്എല്‍വി, എസ്എല്‍വി റോക്കറ്റുകള്‍ വികസിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് എപിജെ അബ്ദുള്‍കലാം എന്ന സൗമ്യനായ ശാസ്ത്രജ്ഞനായിരുന്നു. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് പൊഖ്‌റാനിലെ ആണവപരീക്ഷണത്തില്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്‌ക്കൊപ്പം സൈനിക വേഷത്തില്‍ പ്രത്യക്ഷപ്പെട്ട അബ്ദുള്‍ കലാം ഈ പരീക്ഷണത്തിന്റെ ബുദ്ധികേന്ദ്രം കൂടിയായിരുന്നു.
ശാസ്ത്രലോകത്തേക്ക് യുവതലമുറയെയും കുട്ടികളെയും ഇത്രമേല്‍ ആകര്‍ഷിച്ച മറ്റൊരു ശാസ്ത്രജ്ഞനോ രാഷ്‌ട്രപതിയോ ഭാരതത്തില്‍ ഉണ്ടായിട്ടില്ല. കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ അദ്ദേഹം കാണിച്ച ഉത്സാഹവും താല്‍പര്യവും എടുത്തുപറയേണ്ടതാണ്. രാഷ്‌ട്രപതിയായിരുന്നപ്പോള്‍ പദവിയുടെ വേലിക്കെട്ടുകളും വിലക്കും പൊളിച്ചെറിഞ്ഞ് ചെല്ലുന്നിടത്തെല്ലാം അദ്ദേഹം കുട്ടികളുടെ ഇടയിലേക്കിറങ്ങി. പുസ്തകങ്ങളിലൂടെയും താന്‍ സമ്പാദിച്ച അറിവുകൊണ്ടും അദ്ദേഹം കുട്ടികളുമായി സംവദിച്ചു.
ഈ കൊച്ചുകേരളവും അബ്ദുള്‍ കലാമിന്റെ സ്‌നേഹം ഒന്നിലേറെ തവണ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഒന്നുറപ്പിക്കാം 2015 ജൂലൈ 27 ന് നമുക്ക് നഷ്ടപ്പെട്ടത് അറിവിന്റെ അമൂല്യസമ്പത്താണ്. ഭാരതത്തിന് മാത്രം സ്വന്തമായിരുന്ന അറിവിന്റെ കലവറ.