ന്യുഡല്‍ഹി : അഖിലകേസില്‍ ഹൈക്കോടതി വിധി സ്റ്റേചെയ്യണമെന്ന ഷെഫിന് ജെഹാന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. വാദം രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച ഷെഫിന് ജെഹാന്റെ അഭിഭാഷകന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം.
കോടതിയില്‍ ഷെഫിന് ജെഹാന്റെ അഭിഭാഷകന് ദുഷ്യന്ത് ദവെ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തിയത് വാഗ്വാദത്തിലേക്കും നാടകീയ രംഗങ്ങളിലേക്കും നയിച്ചു. അമിത്ഷായുടേയും യോഗി ആദിത്യനാഥിന്റേയും കേരള സന്ദര്‍ശനത്തെ കേസുമായി ബന്ധപ്പെടൂത്താന് നടത്തിയ ശ്രമങ്ങളെ കോടതി തടഞ്ഞു.
എന്‍.ഐ.എ സര്‍ക്കാറിന്റെ പാവയാണെന്ന പരാമര്‍ശവും കോടതിയെ പ്രകോപിപ്പിച്ചു. കോടതിയില്‍ രാഷ്ട്രീയം പറയേണ്ടെന്നും നിയമവശങ്ങള്‍ ഉന്നയിക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിര്‍ദ്ദേശിച്ചു.
ഹേബിയസ് കോര്‍പ്പസ് ഹര്‍ജ്ജിയില്‍ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ, എന്‍.ഐ.എ അന്വേഷണത്തിനുള്ള സാഹചര്യം എന്നിവയാണ് ഷെഫിന് ജെഹാന് നല്കിയ ഹര്‍ജ്ജിയില്‍ പരിശോധിക്കുക എന്ന് കോടതി വ്യക്തമാക്കി. വിവാഹവും എന്‍.ഐ.എ അന്വേഷണവും രണ്ടാണെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു.
വിവാഹം അസാധുവാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേചെയ്യണമെന്ന ഷെഫിന് ജെഹാന്റെ അഭിഭാഷകന് ആവശ്യമുന്നയിച്ചുവെങ്കിലും കോടതി അതിന് തയ്യാറായില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്ന നിലപാടായിരുന്നു കോടതിയുടേത്. അതേസമയം മസ്തിഷ്കപ്രക്ഷാളനം നടത്താന്‍ പരിശീലനം നേടിയവര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതായി എന്‍.ഐ.എ കോടതിയില്‍ വാദിച്ചു.
ഈ സാഹചര്യത്തില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി കേസ് ഒക്ടോബര്‍ 30 ലേക്ക് മാറ്റി.