തിരുവനന്തപുരം : ഉഴവൂർ വിജയന്റെ മരണത്തിൽ മന്ത്രി തോമസ് ചാണ്ടിയുടെ അനുയായിയും,എൻസിപി നേതാവുമായ സുൾഫിക്കറിനെ പ്രതിയാക്കി കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ശുപാർശ.
സുൽഫിക്കർ മയൂരി, ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് ഉഴവൂർ വിജയനു ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അധികം വൈകാതെ മരണപ്പെടുകയും ചെയ്തു.
എ.കെ.ശശീന്ദ്രൻ സ്ഥാനം ഒഴിയുകയും തോമസ് ചാണ്ടി മന്ത്രിസ്ഥാനം ഏറ്റെടുക്കുകയും ചെയ്തതിനു പിന്നാലെ പാർട്ടിയിലെ പ്രശ്നങ്ങൾ രൂക്ഷമായി.ഇതിനിടയിൽ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ഉഴവൂർ വിജയൻ, തോമസ് ചാണ്ടിയുടെ എതിർപക്ഷത്താണെന്നുള്ള പ്രചരണങ്ങളും വർദ്ധിച്ചു.
ഇതിനിടയിലാണ് എൻസിപി നേതാവും അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാനുമായ സുൽഫിക്കർ മയൂരി, വിജയനെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയത്.മുഖ്യമന്ത്രിക്കും ഡിജിപിക്കും ലഭിച്ച പരാതികളിലാണ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
എന്നാൽ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് ഇതുവരെ തയ്യാറായിട്ടില്ല.മന്ത്രിയുടെ ഓഫീസിലെത്തിയ അന്വേഷണ സംഘം അദ്ദേഹത്തെ ചോദ്യം ചെയ്യാതെ ചോദ്യാവലി പൂരിപ്പിച്ചു വാങ്ങി മടങ്ങുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.