ന്യൂഡൽഹി : അഖില കേസിൽ എൻ.ഐ.എ സമഗ്രമായ അന്വേഷണം നടത്തി വേഗത്തിൽ അന്തിമറിപ്പോർട്ട് സമർപ്പിക്കണമെന്നു ആവശ്യപ്പെട്ട് അഖിലയുടെ പിതാവ് അശോകൻ സുപ്രീം കോടതിയിൽ അപേക്ഷ നല്കി. തനിക്കും കുടുംബത്തിലും ഷെഫിൻ ജെഹാന്റെയും പോപ്പുലർഫ്രണ്ടിന്റേയും ഭീഷണിയുണ്ടെന്നും സുരക്ഷ ഉറപ്പാക്കണമെന്നും അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം എൻ.ഐ.എ അന്വേഷണത്തിനെ എതിർത്താണ് സംസ്ഥാനസർക്കാരിന്റെ സത്യവാങ്മൂലം. എൻ.ഐ.എ അന്വേഷിക്കേണ്ടതായുള്ള കുറ്റങ്ങൾ കേരള പൊലീസിന്റെ ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തിയിട്ടില്ലെന്നാണ് സംസ്ഥാനസർക്കാരിന്റെ വാദം. പോപ്പുലർ ഫ്രണ്ട് നടത്തുന്ന സത്യസരണി എന്ന മതപരിവർത്തന കേന്ദ്രത്തിനു വെള്ളപൂശാനും ശ്രമം നടക്കുന്നുണ്ട്.
കേസ് ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണത്തിനു വിട്ടുകൊണ്ടുള്ള ഓഗസ്റ്റ് പതിനാറിലെ സുപ്രീം കോടതി ഉത്തരവ് പിൻവലിക്കണമെന്ന അഖിലയുടെ മുൻ ഭർത്താവും പോപ്പുലർ ഫ്രണ്ട് പ്രവർത്തകനുമായ ഷെഫിൽ ജെഹാന്റെ ഹർജി കോടതിയുടെ പരിഗണനയിലിരിക്കേയാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കികൊണ്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.
കേസിൽ വസ്തു നിഷ്ഠമായ അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തിയതെന്നും എൻ.ഐ.എ അന്വേഷിക്കേണ്ടതായിട്ടുള്ള കാര്യങ്ങൾ കണ്ടെത്തിയിരുന്നില്ല എന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അങ്ങനെ എന്തെങ്കിലും കണ്ടെത്തിയിരുന്നുവെങ്കിൽ കേരള സർക്കാർ തന്നെ കേന്ദ്ര ഏജൻസിയെ സമീപിക്കുമായിരുന്നു.
കേരളത്തിൽ പെൺകുട്ടികൾ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാവുകയും, ഭീകരസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുകയും ചെയ്ത സംഭവുമായി അഖില കേസിന് ബന്ധമുണ്ട്. അഖിലയ്ക്ക് മതപരിവർത്തനത്തിന് സഹായം നല്കിയ സൈനബയും പോപ്പുലർ ഫ്രണ്ട് നടത്തുന്ന സത്യസരണിയെന്ന സ്ഥപനവുമെല്ലാം ഈ കേസുകളിലെ പൊതു ഘടകങ്ങളാണ്.
അതേ സമയം കേരളത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ നിരന്തരമായി സൃഷ്ടിക്കുന്ന പോപ്പുലർ ഫ്രണ്ടിന്റേയും ഷെഫിന്റേയും ഭീഷണി തനിക്കും കുടുംബത്തിനുമുണ്ടെന്നും, തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അശോകൻ സുപ്രീം കോടതിയിൽ സമർപ്പിച്ച പുതിയ അപേക്ഷയിൽ പറയുന്നു. കേസ് തിങ്കളാഴ്ച്ച പരിഗണിക്കും