കണ്ണൂർ : ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയുടെ 4 ദിവസത്തെ കണ്ണൂർ പര്യടനം പൂർത്തിയായി. അഞ്ചാം ദിവസമായ ശനിയാഴ്ച ജാഥ കോഴിക്കോട് ജില്ലയിൽ പ്രവേശിക്കും.
ആവേശോജ്ജ്വലമായ സ്വീകരണങ്ങളാണ് കണ്ണൂരിൽ ജാഥയെ സ്വീകരിച്ചത് . ഇടത് ഭീകരതയുടെ മണ്ണിൽ ഏകാത്മമാനവദർശനത്തിന് പിന്തുണയുമായി ആയിരങ്ങളാണെത്തിയത് . മാർക്സിസ്റ്റ് പാർട്ടിയുടെ രഹസ്യ തിട്ടൂരത്തെ ചെറുത്ത് തോൽപ്പിച്ചാണ് പിണറായിയിലും പാനൂരിലും ജനം ജനരക്ഷാ യാത്രയെ വരവേറ്റത്. കനത്ത മഴയിലും ആവേശം ചോരാതെ തന്നെ ജനങ്ങൾ യാത്രയ്ക്കൊപ്പം നിന്നു.
സിപിഎം കൊലക്കത്തി രാഷ്ട്രീയത്തിന്റെ ആദ്യ ഇരയായ വാടിക്കൽ രാമകൃഷ്ണന്റെ തലശേരിയിലെ വീട് ജാഥാ നായകൻ രാവിലെ സന്ദർശിക്കും. തുടർന്ന് വാഹന ജാഥയായാണ് കോഴിക്കോട്ടേക്ക് പോകുന്നത്. ജില്ലാ അതിർത്തിയായ അഴിയൂരിൽ കോഴിക്കോട് ജില്ലാ കമ്മിറ്റി ജാഥയെ സ്വീകരിക്കും.
തുടർന്ന് വടകര, കൊയിലാണ്ടി എന്നിവിടങ്ങളിൽ പൊതുയോഗം ചേരും. ഉച്ചക്ക് ശേഷം എലത്തൂരിൽ നിന്ന് പദയാത്രയായി കോഴിക്കോട്ട് എത്തും. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രി സദാനന്ദ ഗൗഡ, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർ ജാഥയിൽ അണിചേരും. വൈകിട്ട് മുതലക്കുളം മൈതാനത്ത് പൊതു സമ്മേളനം നടക്കും