തിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും എസ്എഫ്ഐ അതിക്രമം . വിദ്യാർത്ഥിയെ ബസിൽ നിന്ന് പിടിച്ചിറക്കിയ എസ് എഫ് ഐ ഗുണ്ടകൾ യൂണിവേഴ്സിറ്റി കോളേജിലെ ഇടിമുറിയിലിട്ടാണ് വിദ്യാർത്ഥിയെ മർദ്ദിച്ചത് . എംജി കോളേജിലെ വിദ്യാർത്ഥിയും വട്ടിയൂർക്കാവ് സ്വദേശിയുമായ സുജിത്തിനാണ് മർദ്ദനമേറ്റത് .
സർവകലാശാല കായിക മത്സര പരിശീലനത്തിനിടെ ബോക്സിംഗ് വിഭാഗത്തിൽ മത്സരിക്കുന്ന വിദ്യാർത്ഥിനിയോട് യൂണിവേഴ്സിറ്റി കോളേജിൽ നിന്നുള്ള എസ്എഫ്ഐക്കാർ അപമര്യാദയായി പെരുമാറി . ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് വാക്കേറ്റമുണ്ടാകുകയും പൊലീസ് ഇടപെട്ട് സംഘർഷം അവസാനിപ്പിക്കുകയും ചെയ്തു .
എന്നാൽ പരിശീലനത്തിനു ശേഷം കിഴക്കേകോട്ടയിൽ നിന്ന് അരുവിക്കരയിലേക്ക് പോയ ബസിൽ സഞ്ചരിക്കുകയായിരുന്ന സുജിത്തിനെ യൂണിവേഴ്സിറ്റി കോളേജിലെ ട്രാഫിക് സിഗ്നലിന് മുന്നിൽ വച്ച് എസ്എഫ്ഐക്കാർ പിടിച്ചിറക്കി . തുടർന്ന് യൂണിവേഴ്സിറ്റി കോളേജിലേക്ക് പിടിച്ചു കൊണ്ടുപോകുകയും ഇടിമുറിയിൽ കയറ്റി മർദ്ദിക്കുകയുമായിരുന്നു . യാത്രക്കാർ പൊലീസിനെ അറിയിച്ചെങ്കിലും പൊലീസ് ഇടപെട്ടില്ല .
ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് . യൂണിവേഴ്സിറ്റി കോളേജിൽ എസ് എഫ് ഐയുടെ ഇടിമുറി പ്രവർത്തിക്കുന്നത് നേരത്തെയും ചർച്ചയായിട്ടുണ്ട് . സംഘടനയുടെ പ്രകടനങ്ങളിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികളെയും മറ്റും മർദ്ദിക്കാനാണ് ഇത് ഉപയോഗിക്കുന്നത് . നേരത്തെ ഭിന്നശേഷിയുള്ള വിദ്യാർത്ഥിയേയും ഇത്തരത്തിൽ ക്രൂരമായി മർദ്ദിച്ചിരുന്നു. തലസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങൾ നടത്താൻ സിപിഎം കൂടുതലും ഉപയോഗിക്കുന്നത് യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികളെ ആണെന്ന് നേരത്തെയും ആരോപണം ഉയർന്നിട്ടുണ്ട് .