പയ്യന്നൂർ: പിണറായി വിജയനും സിപിഎമ്മിനുമെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ. രാഷ്ട്രീയ കൊലപാതകങ്ങളുടെ രക്തക്കറ പിണറായിയുടെ ശരീരത്തിലാണെന്നും അമിത് ഷാ പറഞ്ഞു.
സിപിഎം സൃഷ്ടിക്കുന്ന അക്രമത്തിന്റെ ചെളിക്കുണ്ടിൽ കേരളമാകെ താമര വിരിയുമെന്നും അദ്ദേഹം വ്യക്തമാക്കി. പയ്യന്നൂരിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുദേവൻ, ചട്ടമ്പിസ്വാമി, അയ്യങ്കാളി തുടങ്ങിയവരുടെ നാടായ കേരളം ഇന്ന് രക്തച്ചൊരിച്ചിലിന്റെ നാടായി മാറി. സിപിഎം ഭരണത്തിൽ വരുമ്പോഴെല്ലാം കേരളത്തിൽ കൊലപാതകം നടക്കുന്നു.
ഇഷ്ടമുള്ളപ്പോൾ മാത്രം പുറത്തെടുക്കുന്ന അസഹിഷ്ണുതാ വാദം മനുഷ്യാവകാശ ചാമ്പ്യൻമാർ അവസാനിപ്പിക്കണം. കൊലപാതകത്തിന് നിറമില്ല. അത് ആര് നടത്തിയാലും അപലപിക്കപ്പെടണം. ബിജെപി പ്രവർത്തകർ കൊല്ലപ്പെടുമ്പോഴും മനുഷ്യാവകാശ ചാമ്പ്യൻമാർ അസഹിഷ്ണുതാ വാദം പറയണമെന്നും. രാജ്യം മുഴുവൻ സിപിഎം ഭീകരതയെ ഒറ്റ കെട്ടായി ചെറുക്കുമെന്നും അമിത്ഷാ പറഞ്ഞു.
അതേസമയം, കേരളാ മുഖ്യമന്ത്രിയും സർക്കാരും കേവലം വടക്ക് നോക്കികൾ മാത്രമായി മാറിയെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.