ന്യൂഡൽഹി: രാജ്യത്തെ ചരക്ക് സേവന നികുതി നിരക്കുകൾ കുറയ്ക്കാൻ സാധിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. വരുമാന നഷ്ടം പരിഹരിക്കുകയും നികുതി വരുമാനം മെച്ചപ്പെടുകയും ചെയ്താൽ നിരക്കുകൾ കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഫരീദാബാദിൽ നാഷണൽ അക്കാദമി ഓഫ് കസ്റ്റംസ്, ഇൻഡയറക്ട് ടാക്സസ് ആൻഡ് നർക്കോട്ടിക്സ് സ്ഥാപക ദിനാഘോഷ ചടങ്ങിലാണ് കേന്ദ്ര ധനമന്ത്രി നികുതി കുറയ്ക്കുമെന്ന സൂചന നൽകിയത്. ചരക്ക് സേവന നികുതി കാര്യക്ഷമമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
5, 12, 18, 28 എന്നിങ്ങനെ നാല് നികുതി നിരക്കുകളാണ് ജിഎസ്ടിയിലുള്ളത്. നിലവിലെ രീതികൾ മെച്ചപ്പെടുത്തി സാധാരണക്കാർക്ക് പ്രയോജനകരമായ രീതിയിൽ നികുതി ഭാരം കുറയ്ക്കുന്നതിനുള്ള പരിഷ്കാരങ്ങൾ നടപ്പിലാക്കും. നികുതി ഭാരം കുറഞ്ഞാൽ മാത്രമേ സാധാരണക്കാർക്ക് മുന്നേറാൻ സാധിക്കുകയുള്ളൂ.
വരുമാന നഷ്ടം നികത്തിയാൽ വലിയ രീതിയിലുള്ള സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കി നികുതി കുറഞ്ഞ നിരക്കിലെത്തിക്കാനാകും. കഴിഞ്ഞ രണ്ട് മാസം ജിഎസ്ടിയിലൂടെ പ്രതീക്ഷിച്ചിരുന്ന നിലയിൽ തന്നെ നികുതി വരുമാനം നേടാനായിട്ടുണ്ട്. വരും മാസങ്ങളിൽ ഇത് വർദ്ധിക്കുമെന്നാണ് കരുതുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.