തിരുവനന്തപുരം: ചെട്ടികുളങ്ങര ക്ഷേത്രത്തിലെ മേൽശാന്തി നിയമനത്തെ സംബന്ധിച്ചുള്ള ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പരാമർശത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഫേസ്ബുക്കിലൂടെയാണ് കുമ്മനത്തിന്റെ മറുപടി.
ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ പൂജാരിയായി സുധി കുമാറിനെ നിയമിച്ചത് കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കുകയുണ്ടായി. ക്ഷേത്രത്തില്‍ പൂജയ്ക്ക് കയറാന്‍ അനുവദിക്കില്ലെന്ന് ആര്.എസ്.എസുകാര്‍ ഭീഷണിപ്പെടുത്തിയെന്ന് സുധി കുമാര്‍ തന്നോട് പരാതിപ്പെട്ടുവെന്ന് മന്ത്രി പോസ്റ്റില്‍ പറയുന്നു.
സത്യസ്ഥിതി എന്തെന്നറിയാന്‍ ഞാനിക്കാര്യം സുധികുമാറിനോട് നേരിട്ട് ചോദിച്ചറിഞ്ഞു. തന്നെ ആര്.എസ്.എസുകാര്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും മന്ത്രിയോട് അങ്ങനെ പരാതിപ്പെട്ടിട്ടില്ലെന്നും സുധി വ്യക്തമാക്കി.
വളരെ വര്‍ഷക്കാലമായി എനിക്ക് സുധിയെ നേരിട്ടറിയാം. അതുകൊണ്ട് തന്നെ ശാന്തി നിയമന കാര്യത്തില്‍ വളരെ കാര്യമായി ഇടപെടുകയും ശക്തമായ പിന്തുണ നല്‍കുകയും ചെയ്തു. അബ്രാഹ്മണനായി ജനിച്ചുവെന്ന കാരണത്താല്‍ ആര്‍ക്കും ശാന്തി നിയമനം നിഷേധിക്കരുത് എന്ന നിലപാടാണ് ആര്.എസ്.എസിന്റേത്.
ഈ യാഥാര്‍ത്ഥ്യം മറച്ച് വെച്ച് ആര്.എസ്.എസിനെതിരെ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ദേവസ്വം മന്ത്രി ശ്രമിക്കുന്നത് ഖേദകരമാണ്. ദേവസ്വം മന്ത്രിക്ക് രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം, പക്ഷേ ദേവസ്വം വിഷയത്തിലെങ്കിലും രാഷ്ട്രീയം കലര്‍ത്താതെ സത്യസന്ധവും നിക്ഷ്പക്ഷവുമായ സമീപനം മന്ത്രിക്ക് ഉണ്ടാവണം. ഇതാണ് ഭക്തജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും കുമ്മനം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ചെട്ടികുളങ്ങര ക്ഷേത്രത്തിൽ മേൽശാന്തിയായി നിയമിക്കപ്പെട്ട സുധികുമാറിനെ ആർഎസ്എസ് ഭീഷണിപ്പെടുത്തിയെന്നും ഇക്കാര്യം സുധികുമാർ തന്നോട് പറഞ്ഞിരുന്നുവെന്നുമായിരുന്നു കടകംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്.