പത്തനംതിട്ട :വനം വകുപ്പിന്റെ ഭൂമി വ്യക്തികൾക്കും,സ്ഥാപനങ്ങൾക്കും പതിച്ച് നലകിയ സംഭവം വിവാദമായതിനെത്തുടർന്ന് റവന്യൂവകുപ്പ് ആറ് വില്ലേജുകളിലായി 1843 പട്ടയങ്ങൾ റദ്ദാക്കി.സീതത്തോട്, തണ്ണിത്തോട്,ചിറ്റാർ,കോന്നിതാഴം, അരുവാപ്പുലം,കലഞ്ഞൂർ വില്ലേജുകളിൽ നിയമാനുസൃതമല്ലാതെ വിതരണം ചെയ്ത 1843 പട്ടയങ്ങളാണ് റവന്യൂ വകുപ്പ് റദ്ദാക്കിയത്.
യുഡിഎഫ് ഭരണകാലത്ത് റവന്യൂ മന്ത്രിയായിരുന്ന അടൂർ പ്രകാശാണ് ഇത്തരത്തിൽ നിയമം വിട്ട് പട്ടയങ്ങൾ വിതരണം ചെയ്തത്.വനഭൂമിക്ക് പട്ടയം നൽകാൻ കഴിയില്ലെന്നുള്ള വനം വകുപ്പിന്റെ ഉത്തരവ് മറികടന്നാണ് 4835 ഏക്കർ സ്ഥലത്തിന് പട്ടയം നൽകിയത്.സീതത്തോട്, തണ്ണിത്തോട്,ചിറ്റാർ വില്ലേജുകളിൽപ്പെട്ടവർക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ കോന്നി തഹസീൽദാർ വനം വകുപ്പിനോട് റിപ്പോർട്ട് തേടിയിരുന്നു. ഇത് വനഭൂമിയാണന്നും കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ പതിച്ചു നൽകാൻ കഴിയില്ലെന്നും അന്നത്തെ റാന്നി ഡി എഫ് ഒ ബി.ജോസഫ് തഹസീൽദാർക്ക് മറുപടി നൽകി.
എന്നാൽ വനം വകുപ്പിന്റെ റിപ്പോർട്ട് മുഖവിലക്കെടുക്കാതെ റവന്യു വകുപ്പ് പട്ടയവിതരണ നടപടികളുമായി മുന്നോട്ടു പോയി. 2016 ജനുവരി 26 ന് പത്തനംതിട്ട ഗസ്റ്റ് ഹൗസിൽ ജില്ലാകളക്ടർ ഉൾപ്പടെയുള്ളവരുടെ യോഗം റവനന്യൂമന്ത്രി വിളിച്ചു കൂട്ടി, കോന്നിയിൽ ഭൂമി പതിവ് തഹസിൽദാരുടെ ഓഫീസും തുറന്നു.
4126 കൈവശക്കാർക്കായി 4865 ഏക്കർ ഭൂമി പട്ടയമായി നൽകാൻ തീരുമാനിച്ചിരുന്നു.ഇതിൽ 1843 പേർക്ക് പട്ടയം അനുവദിച്ചു.2016 ഫെബ്രുവരി 28ന് ചിറ്റാറിൽ പട്ടയമേള സംഘടിപ്പിച്ച് അടൂർ പ്രകാശ് തന്നെയാണ് 40 പട്ടയങ്ങൾ വിതരണം ചെയ്തത്. ബാക്കിയുള്ളവയും വിതരണത്തിനായി തയ്യാറാക്കിയിരുന്നു.
എന്നാൽ പട്ടയം നൽകിയ ഭൂമി വനഭൂമിയാണന്ന് വനം വകുപ്പ് ഉറപ്പിച്ചതും കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ പട്ടയം നൽകിയ നടപടി സുപ്രീം കോടതി വിധിയുടെ ലംഘനവുമാണന്ന് വിശദീകരണം ഉണ്ടായതോടെയാണ് റവന്യൂ വകുപ്പ് പട്ടയം റദ്ദാക്കാൻ നടപടികൾ തുടങ്ങിയത്. ഇത് റിസർവ് വനമായി നില നിൽക്കുന്നതിനാൽ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നും, തുടർനടപടി സ്വീകരിക്കാനും പത്തനംതിട്ട ജില്ലാ കളക്ടർ ആർ.ഗിരിജ ഉത്തരവിട്ടു.തുടർന്ന് കോന്നി തഹസിൽദാർ റ്റി.ജി.ഗോപകുമാർ പട്ടയങ്ങൾ റദ്ദു ചെയ്യുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിയമം ലംഘിച്ച് തയ്യാറാക്കിയ പട്ടയങ്ങൾ കൊട്ടിഘോഷിച്ച് വിതരണം നടത്തിയപ്പോൾ സംസ്ഥാന ഖജനാവിന് ലക്ഷങ്ങളാണ് നഷ്ടമായത്. കുടിയേറ്റക്കാരുടെ മറവിൽ ഒട്ടേറെമത സ്ഥാപനങ്ങൾക്കും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പട്ടയം നൽകിയിരുന്നു.