ഭക്ഷണത്തിൽ ഏറെ ചിട്ടകളുള്ള സമയമാണ് ഗർഭകാലം. ഒഴിവാക്കേണ്ട ഭക്ഷണങ്ങളും നിരവധി. ഡയോക്സിൻ കലർന്ന ആഹാരവും അത്തരത്തിൽ ഒഴിവാക്കേണ്ടതാണെന്ന് കണ്ടെത്തിയിരിക്കുന്നു ജപ്പാനിലെ ശാസ്ത്രഞ്ജന്മാർ. ഗർഭസ്ഥ ശിശുവിന്റെ ഹോർമോണുകളെപ്പോലും പ്രതികൂലമായി ബാധിക്കാൻ ശേഷിയുള്ളവയത്രേ ഡയോക്സിൻ.
ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർ കഴിക്കുന്ന ആഹാരങ്ങളിൽ അടങ്ങിയിരിക്കുന്ന ഡയോക്സിൻ എന്ന രാസവസ്തു കുഞ്ഞുങ്ങളിൽ ജനിതക തകരാറുകൾ, മസ്തിഷ്ക രോഗങ്ങൾ, കാൻസർ എന്നിവ ഉണ്ടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജപ്പാനിലെ ഖനാസാവാ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രഞ്ജന്മാരാണ് ഡയോക്സിൻ മൂലം സ്ത്രീകളിലും,കുഞ്ഞുങ്ങളിലും ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയത്.
വ്യവസായികാവശ്യങ്ങൾക്കും,കളനാശിനിയായുമൊക്കെ ഉപയോഗിക്കുന്ന ഡയോക്സിനാണ് വിയറ്റ്നാം യുദ്ധകാലത്ത് യുഎസ് ശത്രുക്കളെ തകർക്കാൻ ഉപയോഗിച്ചിരുന്നു.തലമുറകളോളം നിലനിൽക്കുന്ന ജനിതക തകരാറുകൾക്കും ഇത് കാരണമായി.മനുഷ്യശരീരത്തിലെ ഡൈഡ്രോഇപ്പിയാൻഡ്രോസ്റ്റെറോൺ എന്ന ഹോർമോണിനെയും ഡയോക്സിൻ പ്രതികൂലമായി ബാധിക്കും.
മാംസാഹാരങ്ങൾ, പാലുൽപ്പന്നങ്ങൾ, ടിന്നുകളിൽ വരുന്ന ഭക്ഷണങ്ങൾ എന്നിവയിലാണ് പ്രധാനമായും ഡയോക്സിൻ അടങ്ങിയിരിക്കുന്നത്.
ഡയോക്സിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ച സ്ത്രീകൾ മുലയൂട്ടിയ കുഞ്ഞുങ്ങളിൽ ഹോർമോൺ വ്യതിയാനം ഉള്ളതായും ഗവേഷണത്തിൽ കണ്ടെത്തി. എൻവയോണ്മെന്റ്ൽ ജേർണലിൽ ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.