ന്യൂയോർക്ക് : യു എൻ പൊതുസഭയിൽ പാകിസ്ഥാന് എണ്ണിയെണ്ണി മറുപടി പറഞ്ഞ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് .ഭാരതം എന്നും സമാധാനം മാത്രം ആഗ്രഹിച്ച രാജ്യമാണ് . പ്രധാനമന്ത്രി നരേന്ദ്രമോദി സൗഹൃദ ഹസ്തങ്ങൾ ആദ്യം തന്നെ നീട്ടിയതാണ് . എന്നിട്ട് എന്ത് സംഭവിച്ചുവെന്ന് എല്ലാവർക്കും അറിയാം . സുഷമ ചൂണ്ടിക്കാട്ടി.
സമഗ്രമായ ചർച്ച നടക്കണമെന്ന് പാക് പ്രധാനമന്ത്രി ഇവിടെ പറഞ്ഞിരുന്നു. എന്നാൽ 2015 ഡിസംബറിൽ സമഗ്രമായ ഉഭയകക്ഷി ചർച്ച നടത്തണമെന്ന് നമ്മൾ തീരുമാനിച്ചത് അങ്ങ് മറക്കരുത് . എന്തുകൊണ്ടാണ് ആ ചർച്ച തുടരാൻ സാധിക്കാതെ പോയത് . തീർച്ചയായും പാകിസ്ഥാൻ തന്നെയാണതിനു കാരണം.
മണിക്കൂറുകളുടെ വ്യത്യാസങ്ങൾക്കുള്ളിലാണ് ഭാരതവും പാകിസ്ഥാനും സ്വതന്ത്രരായത് . ഇന്ന് ഭാരതം ഐടി സൂപ്പർ പവർ ആയി അറിയപ്പെടുമ്പോൾ പാകിസ്ഥാൻ ഭീകരവാദം കയറ്റി അയക്കുന്ന ഫാക്ടറി ആയാണ് അറിയപ്പെടുന്നതെന്ന് മനസ്സിലാക്കണം.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് പാകിസ്ഥാൻ ചിന്തിച്ചിട്ടുണ്ടോ ? ഭാരതം പാകിസ്ഥാനുമായുള്ള സംഘർഷത്തിനിടയിലും വികസനത്തിൽ നിന്ന് ഭാരതം ഭരിച്ച സർക്കാരുകൾ പിന്നോട്ട് പോയിട്ടില്ല .
ഭാരതം ഐ ഐടിയും ഐഐഎമ്മും എയിംസും ബഹിരാകാശ ഗവേഷണ കേന്ദ്രവും സ്ഥാപിച്ചപ്പോൾ പാകിസ്ഥാൻ നിർമ്മിച്ചത് ലഷ്കർ ഇ തോയ്ബയും ജെയ്ഷ് ഇ മൊഹമ്മദും ഹഖാനി ശൃംഖലയും ഹിസ്ബുൾ മുജാഹിദ്ദീനുമാണ് നിർമ്മിച്ചതെന്ന് സുഷമ തുറന്നടിച്ചു .
ഞങ്ങൾ ചിന്തകരേയും ശാസ്ത്രജ്ഞരേയും ഡോക്ടർമാരേയും സൃഷ്ടിച്ചപ്പോൾ പാകിസ്ഥാൻ നിങ്ങളെന്താണ് ചെയ്തത് . നിങ്ങൾ ഭീകരരേയും ജിഹാദികളേയും ഉണ്ടാക്കി . ഡോക്ടർമാർ ജീവൻ രക്ഷിക്കുമ്പോൾ ജിഹാദികൾ ജീവനെടുക്കുന്നു. സുഷമ ചൂണ്ടിക്കാട്ടി.
പാകിസ്ഥാനിലെ ജിഹാദി സംഘടനകൾ ഭാരതത്തിനു മാത്രമല്ല അഫ്ഗാനിസ്ഥാനും ബംഗ്ളാദേശിനും തലവേദനയായതും സുഷമ ഓർമ്മിപ്പിച്ചു. ഭീകരവാദികൾക്ക് നൽകുന്ന പണം വികസനത്തിനായി ചെലവഴിച്ചാൽ പാകിസ്ഥാന് മാത്രമല്ല ലോകത്തിനും അത് ഗുണകരമാകുമെന്നുള്ള സുഷമയുടെ ഉപദേശത്തെ നിറഞ്ഞ കയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത് .