ന്യൂഡൽഹി: ബിനാമി സ്വത്തിടപാടുകാരെ കുടുക്കാൻ ജനകീയ നീക്കവുമായി കേന്ദ്ര സർക്കാർ. ബിനാമി സ്വത്തുക്കളേയും ഇടപാടുകാരെയും കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു കോടി രൂപവരെ പ്രതിഫലം പ്രഖ്യാപിച്ചേക്കും. പ്രഖ്യാപനം ഒക്ടോബർ അവസാനവാരം ഉണ്ടാകും.
ബിനാമി സ്വത്തിടപാടുകാരെ നിയമത്തിനു മുന്നിൽ കൊണ്ടു വരുന്നതിനായി വ്യാപകമായ ശ്രമങ്ങളാണ് കേന്ദ്ര സർക്കാൻ നടത്തിയിട്ടുള്ളത്. അതിന്റെ അടുത്ത ഘട്ടമെന്നവണ്ണം ജനങ്ങളെ കൂടി പങ്കാളികളാക്കിയിട്ടുള്ള വൻ ബിനാമി വേട്ടയ്ക്കാണ് സർക്കാർ ഒരുങ്ങുന്നത്.
ബിനാമി ഇടപാട് സംബന്ധിച്ച വിവരങ്ങൾ നൽകുന്നവർക്ക് വലിയ പ്രതിഫലം പ്രഖ്യാപിക്കാനാണ് നീക്കം. 15 ലക്ഷം രൂപ മുതൽ ഒരു കോടിരൂപവരെയാണ് പ്രതിഫലം നൽകുക. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ പരമ രഹസ്യമായി തന്നെ സൂക്ഷിക്കും. ഇത്തരം നീക്കങ്ങൾ എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റടക്കം സാധാരണയായി നടത്താറുണ്ടെങ്കിലും കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെ കീഴിൽ വ്യാപകമായ പ്രചാരണം നടത്തി വൻ ബിനാമി വേട്ടയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ രൂപരേഖ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് കേന്ദ്ര ധനമന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്. ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടനെ പദ്ധതി പ്രഖ്യാപിക്കും. ഒക്ടോബർ അവസാനവാരത്തിലോ നവംബർ ആദ്യവാരത്തിലോ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.