കൊല്‍ക്കത്ത: ഇന്നലെ നടന്ന ഇന്ത്യ ഓസ്‌ട്രേലിയ ഏകദിനത്തില്‍ മൂന്നു പേരെ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയതോടെ അന്താരാഷ്‌ട്ര ഏകദിനത്തില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി കുല്‍ദീപ് യാദവ്. തന്റെ ഒന്‍പതാം ഏക ദിനത്തിലാണ് ഈ അപൂര്‍വ നേട്ടതിന് കുല്‍ദീപ് അര്‍ഹനായത്. 22 കാരനായ കുല്‍ദീപ് ഇടംകൈയന്‍ ചൈനാമെന്‍ ബൗളറാണ്. 2014 ലെ അണ്ടര്‍ 19 ലോകകപ്പില്‍ സ്‌കോട്ട്‌ലാന്‍ഡിനെതിരെ ഹാട്രിക്ക് നേടിയാണ് കുൽദീപ് ശ്രദ്ധേയനാകുന്നത്.
ഓസ്‌ട്രേലിയയുടെ ബാറ്റിങ്ങില്‍ 33-ാം ഓവറിലാണ് കുല്‍ദീപിന്റെ ഹാട്രിക് പിറന്നത്. രണ്ടാം പന്തില്‍ മാത്യു വെയ്ഡിനെയും മുന്നാം പന്തില്‍ ആഷ്ടണ്‍ ആഗറെയെയും നാലാം പന്തില്‍ കമ്മിന്‍സിനേയുമാണ് കുല്‍ദീപ് വീഴ്‌ത്തിയത്.
ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ കുല്‍ദീപ് കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡന്‍സ് സ്റ്റേഡിയം 2014 മുതല്‍ പരിചിതമാണ്. ഇക്കഴിഞ്ഞ ജൂണില്‍ വെസ്റ്റിന്‍ഡീസിനെതിരെ പോര്‍ട്ട് ഓഫ് സ്‌പെയിനിലെ ഏകദിനത്തിലാണ് കുല്‍ദീപ് അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ മഴ മൂലം കളി മുടങ്ങിയതിനാല്‍ ആദ്യ ഏകദിനത്തില്‍ ബൗള്‍ ചെയ്തില്ല. എന്നാല്‍ രണ്ടാം ഏകദിന്തില്‍ മൂന്നു വിക്കറ്റുകളോടെ തുടക്കം കുറിച്ചു. ഇന്ത്യക്ക് വേണ്ടി ഏകദിനം കളിക്കുന്ന ആദ്യ ചൈനാമെന്‍ ബൗളര്‍ കൂടിയാണ് കുല്‍ദീപ്.
ഏകദിന ക്രിക്കറ്റില്‍ പിറക്കുന്ന 43-ാം മത്തെ ഹാട്രിക്കാണ് കുല്‍ദീപിന്റേത്. ഇതിനു മുമ്പ് ഇന്ത്യക്കാരായ ചേതന്‍ ശര്‍മയ്‌ക്കും കപില്‍ ദേവിനുമാണ് ഏകദിനത്തിൽ ഹാട്രിക് നേടാനായത്. ചേതന്‍ ശര്‍മ്മ 1987 ലെ ലോകകപ്പില്‍ ന്യൂസിലാഡിനെതിരെയാണ് ഹാട്രിക്ക് നേടിയത്. എകദിനത്തിലെ ഇന്ത്യയുടെ ആദ്യ ഹാട്രിക്കായിരുന്നു അത്. 1991 ല്‍ ശ്രീലങ്കക്കെതിരെയാണ് കപില്‍ ദേവ് ഹാട്രിക് നേടിയത്.