ജനീവ: 2022 ലോകകപ്പ് ഫുട്ബോൾ വേദി ഖത്തറിൻ നിന്നും തിരിച്ചെടുക്കണമെന്ന് അറബ് മനുഷ്യാവകാശ ഫെഡറേഷൻ. മോശപ്പെട്ട മനുഷ്യാവകാശ റെക്കോഡും തീവ്രവാദികൾക്ക് സാമ്പത്തിക സഹായം നൽകുന്നതും കണക്കിലെടുത്ത് വേദി തിരിച്ചെടുക്കണമെന്നാണ് ഫെഡറേഷന്‍റെ ആവശ്യം.
ജനീവയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഖത്തറിനെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച അറബ് മനുഷ്യാവകാശ ഫെഡറേഷൻ അവർക്കനുവദിച്ച 2022 ലെ ലോകകപ്പ് ഫുട്ബോൾ വേദി തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടത്. തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കുകയും തീവ്രവാദികൾക്ക് സഹായം നൽകുകയും ചെയ്യുന്ന ഖത്തർ ലോകകപ്പ് വേദി അർഹിക്കുന്നില്ലെന്ന് അറബ് മനുഷ്യാവകാശ ഫെഡറേഷൻ നേതൃത്വം അഭിപ്രായപ്പെട്ടു.
ഭീകരവാദികൾക്ക് താവളം അനുവദിക്കുന്നത് അവസാനിപ്പിക്കുക, തീവ്ര ആശയങ്ങൾ പ്രചരിപ്പിക്കാൻ അവസരമൊരുക്കുന്നത് നിർത്തുക എന്നീ ആവശ്യങ്ങൾ ഫെഡറേഷൻ ഖത്തറിനു മുന്നിൽ വച്ചു. ഭീകരവിരുദ്ധ പോരാട്ടം, അഴിമതി വിരുദ്ധത, മനുഷ്യാവകാശവും തൊഴിലാളികളുടെ അവകാശവും സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഖത്തർ ഒപ്പുവച്ച ഉടമ്പടികളെ കുറിച്ച് ഫെഡറേഷൻ ഓർമ്മിപ്പിച്ചു.
കൂടാതെ, പ്രതിസന്ധി പരിഹരിക്കാനായി സൗദി സഖ്യരാജ്യങ്ങൾ മുന്നോട്ടുവച്ച 13 ഉപാധികൾ അംഗീകരിക്കണമെന്നും ഖത്തറിനോട് ആവശ്യപ്പെട്ടു. വിദേശികൾക്ക് മോശപ്പെട്ട തൊഴിൽ സാഹചര്യവും താഴ്ന്ന വേതനവുമാണ് ഖത്തർ ഒരുക്കുന്നതെന്ന് ആക്ഷേപം നിലനിൽക്കുന്നുണ്ട്. ലോകകപ്പിനായി സ്റ്‍റേഡിയങ്ങൾ നിർമ്മിക്കുമ്പോൾ വേണ്ടത്ര സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാത്തത് നിരവധി തൊഴിലാളികളുടെ മരണത്തിനും ഇടയായി.