ന്യൂഡൽഹി: ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി മരണം കേരളത്തില്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ഈ ഓഗസ്റ്റ് വരെ കേരളത്തില്‍ ഡെങ്കിപ്പനി ബാധിച്ചു മരിച്ചത് 28 പേരാണ്. ഇന്ത്യയിലാകെ ഡെങ്കിപ്പനിമരണം 58 ആണ്. കേരളത്തിനെക്കാള്‍ ജനസംഖ്യയില്‍ മുമ്പില്‍ നില്ക്കുന്ന ഉത്തര്‍പ്രദേശില്‍ 17 മരണം റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് വെറും മൂന്നരക്കോടി ജനസംഖ്യയുളള കേരളത്തില്‍ 28 മരണം റിപ്പോര്‍ട്ട് ചെയ്തത്.
കേരളത്തില്‍ ഡെങ്കിപ്പനിമരണത്തിനുപുറമെ 74 പേര് എച്ച്വണ്എന്വണ് ബാധിച്ചുമരിച്ചു. 12 പേര് എലിപ്പനി ബാധിച്ചു മരിച്ചു. കൂടാതെ 224 പേര് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ മരിച്ചുവെന്നും കണക്കുകള്‍ പറയുന്നു. കേരളത്തെ വിട്ടുപോയിരുന്ന മലേറിയയും കോളറയും തിരിച്ചു വന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഡെങ്കിപ്പനി ദുരന്തം വിതച്ചിരുന്ന ബംഗാളിലും മഹാരാഷ്ട്രയിലും സ്ഥിതി വളരെ മെച്ചപ്പെട്ടു. മഹാരാഷ്ട്രയില്‍ 2016 ല്‍ 33 പേര് ഡെങ്കിപ്പനി ബാധിച്ചു മരിച്ചപ്പോള്‍ ഈ വര്‍ഷം 3 ഡെങ്കിപ്പനി മരണമാണ് റിപ്പോര്‍ട്ട് ചെയ്ത്. 2016 ല്‍ 45 ഡെങ്കിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്ത ബംഗാളില്‍ ഈ വര്‍ഷം ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തില്ല. കേരളത്തില്‍ 2016 ല്‍ 13 പേരാണ് ഡെങ്കിപ്പനി ബാധിച്ചു മരിച്ചത്.