തിരുവനന്തപുരം: ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. പുഴകളും കായലുകളും ഉള്‍പ്പെടെയുളള ജലസ്രോതസ്സുകളില്‍ മാലിന്യം തളളിയാല്‍ കനത്ത ശിക്ഷ നല്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ വിധിക്കുന്നതിനായുളള കരടു ബില്ല് മന്ത്രിസഭ അംഗീകരിച്ചു.
നിലവിലെ നിയമത്തില്‍ പതിനായിരം രൂപ മുതല്‍ ഇരുപതിനായിരം രൂപ വരെ പിഴയും ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവുമാണ് ശിക്ഷ. കേരള ഇറിഗേഷന്‍ ആന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്റ്റാണ് ശിക്ഷ വര്‍ധിപ്പിക്കുന്നതിനായി ഭേദഗതി വരുത്തുന്നത്.
എന്നാല്‍ ഡാം സേഫ്റ്റി അതോറിറ്റിയുമായുളള നിയമത്തില്‍ ഭേദഗതി വരുത്തിയ ശേഷമേ ഓര്‍ഡിനന്‍സ് ഇറക്കാന്‍ കഴിയൂ.