യുഎൻ പൊതുസഭയിലെ കന്നി പ്രസംഗത്തിൽ ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്. ലോകം ദുഷ്ടശക്തികളിൽ നിന്നും വലിയ ഭീഷണി നേരിടുന്നുണ്ടെന്നും ഇത്തരം ശക്തികളെ അമർച്ച ചെയ്യാൻ യുഎൻ മുൻകൈ എടുക്കണമെന്നും ട്രംപ് പറഞ്ഞു.
യുഎന്നിൽ ഉത്തരകൊറിയയ്ക്ക് ശക്തമായ താക്കീതുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ഉത്തരകൊറിയ എന്നീ രാജ്യങ്ങളാണ് ലോകത്തിന് തലവേദനയും ഭീഷണിയും സൃഷ്ടിക്കുന്നത്. ആണവായുധങ്ങളുള്ള രാജ്യങ്ങളും ഭീകരരുമാണ് ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളി. ഭീഷണി തുടർന്നാൽ ഉത്തരകൊറിയയെ പൂർണ്ണമായും നശിപ്പിക്കാതെ നിർവ്വാഹമില്ലെന്നും ട്രംപ് കൂട്ടിചേർത്തു.
ഉത്തരകൊറിയൻ ഏകാധിപതിയായ കിം ജോങ് ഉന്നിനെ റോക്കറ്റ് മാൻ എന്ന് വിശേഷിപ്പിച്ച ട്രംപ്, വിഡ്ഢിത്തവും ആത്മഹത്യാപരമായ നിലപാടുമാണ് ഉത്തരകൊറിയ സ്വീകരിക്കുന്നതെന്നും കൂട്ടിച്ചേർത്തു. ഉത്തരകൊറിയയ്ക്കെതിരായി ഉപരോധം നടപ്പാക്കുന്നതിൽ യുഎൻ വഹിച്ച പങ്കിനെ ട്രംപ് പ്രകീർത്തിച്ചു.
അമേരിക്കയ്ക്ക് എത്രത്തോളം ശക്തിയുണ്ടോ അത്രത്തോളം ക്ഷമയുമുണ്ട്. സമാധാനപരമായി കാര്യങ്ങൾ പരിഹരിക്കാനാണ് താത്പര്യമെന്നും ട്രംപ് പറഞ്ഞു. ഫ്ലോറിഡ ടെക്സസ് എന്നിവിടങ്ങളിൽ അടുത്തിടെ ആഞ്ഞു വീശിയ ചുഴലിക്കാറ്റുകളിൽ നിന്ന് യുഎസിന്റെ രക്ഷാപ്രവർത്തനങ്ങളിൽ സഹായിച്ച ഏവർക്കും നന്ദി അറിയിച്ചാണ് ട്രംപ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.