ന്യൂഡൽഹി : രോഹിങ്ക്യൻ സംഘങ്ങൾ രാജ്യസുരക്ഷയ്ക്ക് ഗുരുതര ഭീഷണിയെന്ന് കേന്ദ്രം. സുപ്രിം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്.
രാജ്യത്തിന്റെ വിവിധ മേഖലകളിൽ അനധികൃത കുടിയേറ്റം നടക്കുന്നുണ്ട്. രോഹിങ്ക്യൻ സംഘങ്ങൾക്ക് പാകിസ്ഥാൻ ഭീകര സംഘടനകളുമായി ബന്ധമുണ്ട്. ഭീകരസംഘടനകൾ കൂടുതൽ രോഹിങ്ക്യകളെ ലക്ഷ്യമിടൂന്നതായും കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
ഇന്ത്യയെ ലക്ഷ്യമിട്ട് മ്യാൻമർ അതിർത്തിയിൽ ഐ എസ് ഐയുടെ ഭീകരക്യാമ്പുകൾ നടക്കുന്നുണ്ടെന്നും രോഹിങ്ക്യകളെ ഉപയോഗിക്കാനാണ് ശ്രമമെന്നും രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു . ലഷ്കർ ഇ തോയ്ബയും രോഹിങ്ക്യകളെ ഇന്ത്യക്കെതിരെ തിരിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു . ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം.
ആസൂത്രിതമായ അനധികൃത കുടിയേറ്റം രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്നു. രോഹിങ്ക്യകളെ ഇന്ത്യയിലേക്ക് കടത്താൻ ചില ശക്തികൾ ശ്രമിക്കുന്നു ബംഗാൾ ത്രിപുര, മ്യാന്മാർ കേന്ദ്രീകരിച്ചണ് ഈ ശക്തികൾ പ്രവർത്തിക്കുന്നത്. പലസംഘങ്ങൾക്കും പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘങ്ങളുമായി ബന്ധമുണ്ട്.
പാകിസ്ഥാൻ ചാര സംഘടനയായ ഐ.എസ്.ഐയുമായും ഇവർക്ക് ബന്ധമുണ്ട്.ഭീകരസംഘടനകൾ ഇനിയും കൂടുതൽ രോഹിങ്ക്യകളെ ലക്ഷ്യമിടുന്നതായും കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിൽ പറയുന്നു. 40,000 ത്തിലധികം അനധികൃത രോഹിങ്ക്യകളാണ് ഇപ്പോൾ ഇന്ത്യയിൽ ഉള്ളത്. പലരും വ്യാജ തിരിച്ചറിയൽ കാർഡുപയോഗിച്ചാണ് ഇന്ത്യയിൽ കഴിയുന്നത്. രാജ്യസുരക്ഷയ്ക്കാണ് മറ്റെന്തിനേക്കാളും പ്രാധാന്യം നല്കുന്നതെന്നും കേന്ദ്രം സുപ്രീം കോടതിയിൽ പറഞ്ഞു. വാദം കേൾക്കുന്നതിനായി കേസ് ഒക്ടോബർ 3 ലേക്ക് മാറ്റി.