ന്യൂഡൽഹി : ഇന്ത്യൻ വിദേശനാണ്യ കരുതൽ ശേഖരം ചരിത്രത്തിലാദ്യമായി 400 ബില്യൺ ഡോളർ കവിഞ്ഞു . ഈയാഴ്ച റസർവ്വ് ബാങ്ക് പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് 400.727 ബില്യൺ ഡോളറാണ് ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം.
വിദേശ നിക്ഷേപത്തിലുണ്ടായ വർധനവാണ് ഇത്തരത്തിൽ ഒരു നേട്ടത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സെപ്റ്റംബർ 8 നാണ് കരുതൽ ധനശേഖരം $400 ബില്ല്യൺ കടന്നത്.ഇന്ത്യൻ കറൻസിയുടെ മൂല്യം ഉയർന്നതും,ഒരു ലക്ഷം കോടിയിലേറെ രൂപ വിദേശ നിക്ഷേപമായി ഇന്ത്യയിൽ എത്തിയതുമാണ് നേട്ടത്തിന് കാരണമായത്
അടുത്തിടെ നടപ്പിലാക്കിയ ജിഎസ്ടി രൂപയുടെ വിനിമയത്തെ ബാധിച്ചിരുന്നെങ്കിലും,ഇപ്പോൾ പൂർവ്വസ്ഥിതി പ്രാപിച്ചെന്നും,ഈ വർഷത്തെ വ്യാപാരകമ്മി ജിഡിപിയുടെ 1.5% ആയിരിക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു .
2011 ൽ ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം 300 ബില്യൺ കവിഞ്ഞിരുന്നു . എന്നാൽ ഇത് നിലനിർത്തിക്കൊണ്ടു പോകാൻ കഴിഞ്ഞിരുന്നില്ല . 320 ബില്യണിലെത്തിയ കരുതൽ ശേഖരം പിന്നീട് വളർച്ച കൈവരിക്കാൻ കഴിയാതെ മന്ദഗതിയിലായിരുന്നു . ഇടയ്ക്ക് ശേഖരം താഴോട്ട് പോവുകയും ചെയ്തു .
എന്നാൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയതിനു ശേഷം ഇടയ്ക്ക് നേരിയ കുറവുകൾ ഉണ്ടായെന്നതൊഴിച്ചാൽ വലിയ മുന്നേറ്റമാണ് വിദേശ നാണ്യ ശേഖരത്തിൽ സംഭവിച്ചത് .