തിരുവനന്തപുരം : മുൻ എസ്എഫ്ഐ അഖിലന്ത്യാ ജനറൽ സെക്രട്ടറിയും ബംഗാളിൽ നിന്നുള്ള രാജ്യസഭാ എംപിയുമായ റിതബ്രതാ ബാനർജിയുടെ വെളിപ്പെടുത്തല് അതീവ ഗൗരവമുള്ളതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. കണ്ണൂരിൽ പാർട്ടിക്ക് സ്വന്തമായി ആയോധന പരിശീലന കേന്ദ്രങ്ങൾ ഉണ്ടെന്ന തുറന്നു പറച്ചിൽ ആശങ്കയുണ്ടാക്കുന്നതാണ്.
കേരളത്തിന്റെ പ്രത്യേകിച്ച് കണ്ണൂരിലെ സമാധാന അന്തരീക്ഷം തകർക്കുന്നത് ആരാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.കേരളത്തിലെ മാത്രമല്ല ദേശീയ തലത്തിൽ തന്നെ പാർട്ടിയെ നിയന്ത്രിക്കുന്നത് കണ്ണൂർ ലോബിയാണെന്നും റിതബ്രത പറയുന്നു.
കണ്ണൂരിലെ കൊലപാതകങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് പിണറായി വിജയന് ഒഴിഞ്ഞുമാറാനാകില്ലെന്നും പാർട്ടിയുടെ എംപി തന്നെ തുറന്നു പറയുന്നുണ്ട്. മാത്രവുമല്ല പാർട്ടിക്കെതിരായ ഈ തുറന്നു പറച്ചിലിന്റെ പേരിൽ തന്റെ ജീവന് തന്നെ ഭീഷണിയുണ്ടായേക്കാമെന്നും അദ്ദേഹം പറയുമ്പോൾ സിപിഎം എത്രമാത്രം ക്രിമിനൽവത്കരിക്കപ്പെട്ടു എന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമില്ല.
ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ് 22 ആം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ചുള്ള സമ്മേളനങ്ങൾക്കായി പാർട്ടി പുറത്തിറക്കിയ പാർട്ടിക്കത്ത്. കത്തിലെ 33ാമത്തെ ചോദ്യം ഏരിയാ തലങ്ങളിൽ പാർട്ടിക്ക് സെൽഫ് ഡിഫൻസ് സംവിധാനം ഉണ്ടോയെന്നാണ്. എതിരാളികളെ കൊന്നൊടുക്കാൻ സിപിഎമ്മിന് സ്വന്തമായുള്ള ക്രിമിനൽ സംഘമാണ് ഇത്.
പാർട്ടിയുടെ തന്നെ രാജ്യസഭാ എംപിയുടെ വെളിപ്പെടുത്തലിനോട് കൂട്ടിവായിക്കുമ്പോഴാണ് ഇതിന്റെ ഗൗരവം കൂടുന്നത്. ജനകീയ ജനാധിപത്യം പ്രവർത്തന ശൈലിയായി സ്വീകരിച്ചു എന്ന് അവകാശപ്പെടുന്ന സിപിഎം എന്തിനാണ് സായുധ സേനയെ കൂടെക്കൊണ്ടു നടക്കുന്നതെന്ന് പാർട്ടി വ്യക്തമാക്കണം. സായുധ അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുക്കുക പാർട്ടി നയമല്ലെങ്കിൽ എതിരാളികളെ കൊന്നൊടുക്കാനല്ലാതെ മറ്റെന്തിനാണ് ഈ സേന?.
ജനാധിപത്യ രീതിയിൽ പ്രവർത്തിക്കാൻ സിപിഎം തയ്യാറല്ലെന്നാണ് രണ്ടു സംഭവങ്ങളും വെളിവാക്കുന്നത്. അല്ലെങ്കിൽ സായുധ സേന പിരിച്ചു വിടാൻ പാർട്ടി തയ്യാറാകണം. എങ്കിൽ സംസ്ഥാനത്ത് സമാധാനം ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.