വയനാട് : സുൽത്താൻ ബത്തേരിയിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുന്നു . കഴിഞ്ഞ മൂന്നു ദിവസത്തിനിടെ കടുവയുടെ ആക്രമണത്തിൽ മൂന്നു പശുക്കൾ കൊല്ലപ്പെട്ടിരുന്നു . കടുവയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട് .
സുൽത്താൻ ബത്തേരി താലൂക്കിലെ ചീരാൽ പാപ്ലാശ്ശേരി മൂന്നാനക്കുഴി മേഖലകളിലാണ് കടുവയുടെ ആക്രമണം തുടർച്ചയായി ഉണ്ടാകുന്നത് . കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മൂന്നു പശുക്കളെ കടുവ കൊന്നിരുന്നു .ഇന്നലെ രാത്രിയും കടുവയുടെ ആക്രമണമുണ്ടായി .
കടുവയെ പിടികൂടാൻ വനം വകുപ്പ് ശ്രമം ആരംഭിച്ചു. ഇന്നലെ രാത്രി പിടികൂടിയ പശുവിനെ തിന്നതിനു ശേഷം സമീപത്തെ കുറ്റിക്കാട്ടിൽ മയങ്ങി കിടന്നിരുന്ന കടുവയെ മയക്കുവെടി വെയ്ക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
അതേസമയം കടുവയെ കാട്ടിലേക്ക് തിരിച്ച് വിടാനുള്ള വനം വകുപ്പിന്റെ ശ്രമം നാട്ടുകാരുടെ എതിർപ്പിന് വഴിവെച്ചു .വന്യജീവി ആക്രമണം തുടർച്ചയായിട്ടും നടപടി സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ബി ജെ പി നാളെ സുൽത്താൻ ബത്തേരി താലൂക്കിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട് .
കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്തെ സ്കൂളുകൾക്ക് ജില്ലാ ഭരണകൂടം അവധി നൽകിയിരിക്കുകയാണ്. കടുവയെ പിടികൂടാൻ വനം വകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട് . വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ രാത്രിയിൽ വനം വകുപ്പിന്റെ പട്രോളിംഗ് നടത്താനും തീരുമാനമായിട്ടുണ്ട്.