അഗർത്തല : ത്രിപുരയിൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വരവറിയിച്ച് എബിവിപി. എസ് എഫ് ഐയുടെ അപ്രമാദിത്വത്തിന് വെല്ലുവിളിയായി വിദ്യാർത്ഥി കൗൺസിലിൽ 27 സീറ്റുകൾ എബിവിപി നേടി. ഇതാദ്യമായാണ് എബിവിപി വിദ്യാർത്ഥി കൗൺസിലിൽ സീറ്റുകൾ നേടുന്നത് .
ആകെയുള്ള 778 സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടന്ന 249 എണ്ണത്തിലാണ് 27 സീറ്റുകൾ എബിവിപി നേടിയത് . മറ്റ് സീറ്റുകളിൽ എസ്എഫ്ഐക്ക് എതിരില്ലായിരുന്നു . തെരഞ്ഞെടുപ്പ് നടന്ന സീറ്റുകളിൽ 11 ശതമാനം എബിവിപി നേടിയത് എസ്എഫ്ഐയെ ഞെട്ടിച്ചു .
എബിവിപി വിദ്യാർത്ഥികളുടെ വിജയം പ്രഖ്യാപിച്ചതോടെ അക്രമവുമായി എസ്എഫ്ഐ രംഗത്തെത്തി . ഡിവൈഎഫ്ഐ, സിഐടിയു പ്രവർത്തകരും അക്രമത്തിൽ പങ്കു ചേർന്നു . നിരവധി എബിവിപി പ്രവർത്തകർക്ക് പരിക്കേറ്റു . ദക്ഷിണ മേഖല ഡിഐജി അരിന്ദം നാഥ് , പോലീസ് സൂപ്രണ്ട് അഭിജിത്ത് സപ്തർഷി , നാല് മാദ്ധ്യമ പ്രവർത്തകർ എന്നിവർക്കും പരിക്കേറ്റതായി പൊലീസ് പറഞ്ഞു.
അതിനിടെ മഹാരാജ വീർ വിക്രം കോളേജിൽ എബിവിപി പ്രവർത്തകരെ ആക്രമിക്കുന്നതറിഞ്ഞ് എത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ബിപ്ളവ് ദേവിനു നേരേ ആക്രമണമുണ്ടായി . അദ്ദേഹത്തിന്റെ സുരക്ഷ ഉദ്യോഗസ്ഥന് പരിക്കേറ്റു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഉന്നത സംഘം ഡിജിപിയെ സന്ദർശിച്ച് പരാതി നൽകി.
അതേ സമയം കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻഎസ്യുഐക്ക് ഒരു സീറ്റു പോലും ലഭിച്ചില്ല