ചെന്നൈ: തമിഴ്നാട്ടിൽ സർക്കാരിനെ അട്ടിമറിക്കാനുള്ള ടിടിവി ദിനകരന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. നിയമസഭയിൽ ഈ മാസം 20 വരെ വിശ്വാസവോട്ടെടുപ്പ് നടത്തരുതെന്ന് ഹൈക്കോടതി. ഇപിഎസിന് പിന്തുണ പിൻവലിച്ച എംഎൽഎമാരെ അയോഗ്യരാക്കുമോയെന്ന് അറിയിക്കാൻ അഡ്വ ജനറലിനോട് കോടതി നിർദ്ദേശിച്ചു.
തമിഴ്നാട് നിയമ സഭയിൽ വിശ്വാസവോട്ട് നടത്തണമെന്ന ആവശ്യമുന്നയിച്ച് ആദ്യം കോടതിയെ സമീപിച്ചത് ഡിഎംകെ യാണ്. ഹർജിയിൽ വാദം കേൾക്കുന്നതിനിടെ കേസിൽ കക്ഷി ചേരാൻ ടിടിവി ദിനകരൻ പക്ഷത്തിന് കോടതി അനുമതി നൽകി. എന്നാൽ കോടതിയുടെ തീരുമാനം ദിനകരനും ഡിഎംകെക്കും തിരിച്ചടിയായി.
മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് താത്കാലികാശ്വാസം നൽകി നിയമ സഭയിൽ ഈ മാസം 20 വരെ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എന്നാൽ അതിനു ശേഷം ദിനകരന്റെയും ഡിഎംകെയുടെയും ഹർജ്ജികൾ 20ആം തീയതി വീണ്ടും പരിഗണിക്കും.
ഇതിനു പുറമേ മുഖ്യമന്ത്രി എടപ്പടി പളനിസാമിക്ക് പിന്തുണ പിൻവലിച്ച 19 എംഎൽഎമാരെ അയോഗ്യരാക്കുമോ എന്ന് കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ മറുപടി നൽകാൻ അഡ്വക്കറ്റ് ജനറലിനോട്കോടതി നിർദ്ദേശിച്ചു. എം.എൽ.എമാരോട് ചേമ്പറിൽ ഹാജരാകാൻ സ്പീക്കർ നിർദ്ദേശിച്ചിരുന്നുവെങ്കിലും അഞ്ച് ദിവസത്തെ സാവകാശം എംഎൽഎമാർ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചേർന്ന അണ്ണാ ഡിഎംകെ ജനറൽ കൗൺസിൽ യോഗം പാർട്ടിയിൽ നിന്ന് ശശികല വിഭാഗത്തെ പുറത്താക്കിയതിനു പിന്നാലെയാണ് ദിനകരൻ, സർക്കാരിനെ മറിച്ചിടുമെന്ന് ഭീഷണിയുമായി രംഗത്തെത്തിയത്. നിലവിൽ പളനിസ്വമിക്ക് സർക്കാരിനെ നിലനിർത്താൻ കേവല ഭൂരിപക്ഷത്തിന് മൂന്നു എംഎൽഎമാരുടെ കുറവുണ്ട്.