ന്യൂഡൽഹി : സിപിഎമ്മിന്റെ സർവ്വനാശത്തിനു വേണ്ടിയാണ് കണ്ണൂർ ലോബി പ്രവർത്തിക്കുന്നതെന്ന് പുറത്താക്കപ്പെട്ട രാജ്യസഭ എം.പി റിതബ്രത ബാനർജി .വി.എസ്സിനെ കണ്ണൂർ ലോബി ഒതുക്കിയതാണെന്നും കൊലപാതകങ്ങൾക്കുള്ള ഉത്തരവാദിത്വത്തിൽ നിന്ന് പിണറായിക്ക് ഒഴിഞ്ഞ് മാറാനാവില്ലെന്നും റിതബ്രത ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചു.
ജയ് ഹിന്ദ് എന്ന് സാമൂഹ്യമാദ്ധ്യമത്തിൽ എഴുതിയതിന് തന്നെ ട്രോളിയത് തൃണമൂലുകാരോ ബിജെപിക്കാരോ അല്ല സിപിഎമ്മുകാരാണ് . നേതാജി സുഭാഷ് ചന്ദ്രബോസ് കൊണ്ടു വന്ന മുദ്രാവാക്യമാണ് ജയ് ഹിന്ദ് . എന്നാൽ അതിനെ എതിർത്ത് സിപിഎമ്മുകാർ എന്നെ ട്രോൾ ചെയ്തു.പ്രകാശ് കാരാട്ടിന്റെ രാജ്യ വിരുദ്ധ ലേഖനത്തിനെതിരെയും താൻ ശക്തമായി പ്രതികരിച്ചെന്നും റിതബ്രത വ്യക്തമാക്കി.
ജീവിതത്തിൽ ഒരിക്കലും സിപിഎം ചിഹ്നത്തിൽ വോട്ടു രേഖപ്പെടുത്താൻ കഴിയാത്ത പ്രകാശ് കാരാട്ട് കേരള ലോബിയോടൊപ്പം ചേർന്ന് ബംഗാളിനെ നശിപ്പിക്കുകയാണ് . സീതാറാം യച്ചൂരിയുടെ വളർച്ചയിൽ കാരാട്ടിന് അസൂയയാണ് . അതാണ് അദ്ദേഹത്തെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിപ്പിക്കാഞ്ഞത് .
വർഷാവർഷം വിദേശത്ത് വിനോദസഞ്ചാരത്തിനായി ട്രിപ്പ് നടത്തുന്ന കാരാട്ടും ഭാര്യയുമാണ് മറ്റുള്ളവരിൽ കുറ്റം കണ്ടെത്തുന്നത് .ആപ്പിളിന്റെ ഫോൺ ഉപയോഗിക്കാത്ത ഒരു സിപിഎം എം.പിയുമില്ല . രാജ്യസഭ എം.പിമാർക്കുള്ള ഫണ്ടിൽ സിപിഎം തിരിമറി നടത്തുന്നുണ്ടെന്നും റിതബ്രത ആരോപിച്ചു.
നേരത്തെ ആഡംബരജീവിതം ആരോപിച്ച് റിതബ്രതയെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു . എന്നാൽ സിപിഎം പോളിറ്റ് ബ്യൂറോയിൽ മുസ്ളിം സംവരണ സീറ്റുണ്ടെന്നും അങ്ങനെയാണ് മുതിർന്ന നേതാവ് മുഹമ്മദ് സലിം പോളിറ്റ് ബ്യൂറോയിലെത്തിയതെന്നും റിതബ്രത തുറന്നടിച്ചിരുന്നു. ഇതിനെ തുടർന്ന് റിതബ്രതയെ പാർട്ടി പുറത്താക്കിയിരിക്കുകയാണ്.