ബുള്ളറ്റ് ട്രെയിൻ എന്ന സ്വപ്ന പദ്ധതിയുടെ ആദ്യ ഘട്ടമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയും ശിലാസ്ഥാപനം ചെയ്തു കൊണ്ട് തുടക്കമിട്ടത് . ജപ്പാന്റെ സഹായത്തോടെ മുംബൈ മുതൽ അഹമ്മദാബാദ് വരെ നീളുന്ന ബുള്ളറ്റ് ട്രെയിൻ കോറിഡോർ ഭാരതത്തിലെ ആദ്യ അതിവേഗ തീവണ്ടി സർവീസ് ആയിരിക്കും .
അൻപത് വർഷം കൊണ്ട് അടച്ചു തീർക്കാവുന്ന വിധത്തിൽ 0.01 ശതമാനം പലിശയോടെ പദ്ധതി തുകയുടെ 81 ശതമാനവും നൽകുന്നത് ജപ്പാനാണ് . 508 കിലോമീറ്റർ ദൂരം മൂന്ന് മണിക്കൂറിനുള്ളിൽ ട്രെയിൻ പൂർത്തിയാക്കും . ശരാശരി 250 കിലോമീറ്റർ വേഗമുള്ള ട്രെയിന്റെ കൂടിയ വേഗം മണിക്കൂറിൽ 350 കിലോമീറ്ററായിരിക്കും .
ആദ്യം പത്ത് കോച്ചുകളുമായി 750 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ട്രെയിനായിരിക്കും സർവീസ് നടത്തുക . തുടർന്ന് 16 കോച്ചുകളുള്ള 1250 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ട്രെയിനാക്കി നവീകരിക്കും .
351 കിലോമീറ്റർ ഗുജറാത്തിലൂടെയും 157 കിലോമീറ്റർ മഹാരാഷ്‌ട്രയിലൂടെയുമാണ് ട്രെയിൻ സഞ്ചരിക്കുന്നത് . റെയിൽ പാതയുടെ 92 ശതമാനവും ഭൂമിയിൽ നിന്ന് ഉയർത്തിയായിരിക്കും പണിയുന്നത് . 6 ശതമാനം തുരങ്കത്തിലൂടെയും ബാക്കി ഭൂമി നിരപ്പിലും ആയിരിക്കും .
രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കമാണ് പദ്ധതിയിലുള്ളത് . ഇതിൽ 7 കിലോമീറ്റർ സമുദ്രത്തിലൂടെയായിരിക്കും . പ്രധാനമായും 12 സ്റ്റേഷനുകളാണ് പദ്ധതിയിൽ ഉണ്ടാവുക . മുംബൈ , താനെ ,വിരാർ , ബോയ്സാർ , വാപി, ബിലിമോറ, സൂററ്റ് , ബറൂച്ച് , വഡോദര , ആനന്ദ്, അഹമ്മദാബാദ്, സബർമതി എന്നിവയാണ് സ്റ്റേഷനുകൾ.
ഇന്ത്യൻ റെയിൽവേയും ജപ്പാനിലെ ഷിങ്കാൻസെൻ ടെക്നോളജിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത് . 2023 ൽ ആണ് പദ്ധതി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതെങ്കിലും റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞത് പ്രകാരം പ്രധാനമന്ത്രി ആഗ്രഹിക്കുന്നത് ബുള്ളറ്റ് ട്രെയിൻ 2022 ആഗസ്റ്റ് 15 ന് ആരംഭിക്കണമെന്നാണ്