ന്യൂഡൽഹി: തന്റെ മോചനത്തിനായി അഹോരാത്രം പ്രയത്നിച്ച പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാറിനും നന്ദി അറിയിച്ച് ഫാദർ ടോം ഉഴുന്നാലിൽ. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. ടോം ഉഴുന്നാലിന്റെ മോചനത്തിനായി ശ്രമിച്ച ഒമാനും യെമനും ഇന്ത്യ നന്ദിയറിക്കുന്നതായും സുഷമ ട്വീറ്റ് ചെയ്തു.
യെമനിൽ ഭീകരരുടെ തടവിൽ നിന്നും മോചിതനായി ഇപ്പോൾ വത്തിക്കാനിൽ കഴിയുന്ന ഫാ ടോം ഉഴുന്നാലിൽ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി ഫോണിൽ ബന്ധപ്പെട്ടു. തന്റെ മോചനത്തിനായി പ്രയത്നിച്ച കേന്ദ്ര സർക്കാറിന് ടോം ഉഴുനാലിൽ നന്ദി അറിയിച്ചതായി അദ്ദേഹവുമായി സുഖാന്വേഷണം നടത്തിയ സുഷമാ സ്വരാജ് ട്വിറ്ററിൽ കുറിച്ചു.
മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരിശ്രമങ്ങൾക്ക് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. മോചനം സാധ്യമാക്കാൻ പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിച്ചു. ഭീകരരുടെ തടവിൽ കഴിഞ്ഞ തന്റെ സാഹചര്യത്തിൽ ആശങ്കപ്പെടുകയും പ്രാർത്ഥിക്കുകയും ചെയ്ത ഭാരതത്തിലെ എല്ലാവരോടും നന്ദിയും കൃതജ്ഞതയുമുണ്ടെന്നും ടോം ഉഴുന്നാലിൽ അറിയിച്ചു.
അതോടൊപ്പം മോചന ദൗത്യത്തിന്സഹകരിച്ച യെമൻ, ഒമാൻ സർക്കാരുകൾക്ക് സുഷമാ സ്വരാജ് ട്വിറ്ററിലൂട നന്ദി പറഞ്ഞു.
ഉഴുന്നാലിന്റെ മോചനത്തിൽ കേന്ദ്ര സർക്കാരിനുള്ള പങ്ക് സംബന്ധിച്ച അനാവശ്യ വിവാദങ്ങൾ പുകയുന്നതിനിടെയാണ് കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിയ്ക്കും നന്ദി അറിയിച്ച് ടോ ഉഴുന്നാലിൽ തന്നെ രംഗത്തെത്തിയത്.