സിപിഎമ്മിന്റെ പാലക്കാട് എം.പി എം.ബി രാജേഷിന് സോഷ്യൽ മീഡിയയിൽ വീണ്ടും അമളി പിണഞ്ഞു . ബിഇഎംഎൽ കുറഞ്ഞ തുകയ്ക്ക് വിറ്റ് തുലയ്ക്കുന്നു എന്ന വ്യാജ ആരോപണം പൊളിഞ്ഞതിന് ശേഷമാണ് രാജേഷിന് വീണ്ടും അക്കിടി പറ്റിയത് .
രാഷ്ട്രവാദി സീ ന്യൂസ് എന്ന പേരിലുള്ള പേജിൽ വന്ന പോസ്റ്റാണ് സീ ന്യൂസിന്റേതെന്ന പേരിൽ എം ബി രാജേഷ് തന്റെ ഫേസ്ബുക്കിൽ ഷെയർ ചെയ്ത് മണ്ടനായത് . ജന്മാഷ്ടമി ദിനത്തിലും കേരളത്തിനെതിരെ കൊടും നുണയുടെ വിഷം ചീറ്റുന്നു കോർപ്പറേറ്റ് മാദ്ധ്യമമായ സീ ന്യൂസ് എന്ന് പറഞ്ഞു കൊണ്ടാണ് രാജേഷ് പോസ്റ്റ് ആരംഭിക്കുന്നത്.
ഗൗരി ലങ്കേഷ് വധത്തിൽ ഡി വൈ എഫ് ഐ നടത്തിയ തെരുവു നാടക ദൃശ്യം ഉപയോഗിച്ച് കേരളത്തിലെ ‘ഇടതുപക്ഷ മുസ്ലിങ്ങള്’ ആര്.എസ്.എസ്.അനുഭാവിയായ ഹിന്ദുസ്ത്രീയെ കൊല്ലുന്നു” എന്ന് പ്രചരിപ്പിച്ചെന്നും കയ്യോടെ പിടിക്കപ്പെട്ടപ്പോൾ വാർത്ത മുക്കിയെന്നും രാജേഷ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റിൽ തുടർന്നു .രാഷ്ട്രവാദി സീന്യൂസ് പേജിലെ ഒരു പോസ്റ്റിന്റെ ലിങ്കും ഷെയർ ചെയ്തു.
എന്നാൽ രാജേഷ് ചൂണ്ടിക്കാണിച്ചത് സീ ന്യൂസിന്റെ ഔദ്യോഗിക പേജ് ആയിരുന്നില്ല.. പേജിന് സീ ന്യൂസുമായി യാതൊരു ബന്ധമില്ലെന്ന് ചിലർ ചൂണ്ടിക്കാട്ടി. പേജിൽ ഷെയർ ചെയ്തിരിക്കുന്ന വെബ് പോർട്ടലും സീ ന്യൂസിന്റേതായിരുന്നില്ല. ഇതോടെ രാജേഷിനെ രാജമഹിഷമെന്ന് വിളിച്ചും പോസ്റ്റിനെ പരിഹസിച്ചും നിരവധി പേർ രംഗത്തെത്തി . കയറെടുക്കുന്നതിനു മുൻപ് പേജ് വേരിഫൈഡ് ആണോ എന്നു നോക്കണ്ടേ എന്ന ചോദ്യവും ഉയർന്നു.
വിമാന യാത്രക്കൂലി വിവാദവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വലിയ വിമർശനമേറ്റു വാങ്ങിയ രാജേഷിന് പുതിയ പോസ്റ്റിലെ അബദ്ധം കൂനിന്മേൽ കുരുവുമായി . അതിനിടെ ജെഎൻയുവിൽ ദേശദ്രോഹ മുദ്രാവാക്യം വിളിച്ചില്ലെന്ന പോസ്റ്റിലെ സൂചനയ്ക്കെതിരേയും വൻ പ്രതിഷേധം ഉയർന്നു . ജെഎൻയുവിൽ ദേശദ്രോഹ മുദ്രാവാക്യത്തിന്റെ വ്യാജ വീഡിയോ നിർമ്മിച്ചത് സീ ന്യൂസാണെന്നായിരുന്നു രാജേഷിന്റെ ആരോപണം . എന്നാൽ വീഡിയോ വ്യാജമല്ലെന്ന് തെളിഞ്ഞതിന്റെ വാർത്തകളുമായാണ് സൈബർ ആക്ടിവിസ്റ്റുകൾ രാജേഷിന്റെ പോസ്റ്റിൽ പ്രതിഷേധിച്ചത് .