തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ രേഖകൾ ഹാജരാക്കി ആധാർ കാർഡുകൾ എടുക്കാൻ ബംഗ്ലാദേശികൾ അക്ഷയകേന്ദ്രങ്ങളിൽ എത്തുന്നതായി റിപ്പോർട്ട്.ഇതര സംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേനയാണ് ബംഗ്ലാദേശികൾ ആധാറെടുക്കാൻ ശ്രമിക്കുന്നതെന്ന് ഇന്റലിജൻസ് എഡിജിപി സംസ്ഥാന ഐ ടി മിഷനു റിപ്പോർട്ട് നൽകി.
കാസർകോട് ജില്ലയിൽ രണ്ടു മാസമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ആധാർ എടുക്കാനായി എത്തുന്നതായി അക്ഷയകേന്ദ്രങ്ങളും ഐ ടി മിഷനെ അറിയിച്ചിട്ടുണ്ട്.ഇതേത്തുടർന്ന് ആധാർ ഓപ്പറേറ്റർമാർക്ക് ഐ ടി മിഷൻ ജാഗ്രതാനിർദേശം നൽകി.
കേരളത്തിൽ മലപ്പുറം ജില്ല കേന്ദ്രീകരിച്ച് അനധികൃതമായി ബംഗ്ലാദേശികളെ എത്തിക്കുന്നതായുള്ള ജനംടിവി വാർത്ത സ്ഥീരികരിക്കുന്നതാണ് ഇന്റലിജൻസ് റിപ്പോർട്ട്.ബംഗ്ലാദേശിൽ ക്രിമിനല്‍ കേസുകളിലും തീവ്രവാദ കേസുകളിലും ഉള്‍പ്പെട്ടവരാണ് ഇത്തരത്തിൽ കേരളത്തിലേക്ക് അനധികൃതമായി നുഴഞ്ഞു കയറുന്നത്.
ഇവരെ കേരളത്തിലെത്തിക്കാനും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച് നൽകാനും പ്രത്യേക ഏജന്‍സികളും പ്രവർത്തിക്കുന്നുണ്ട്.മലപ്പുറം എടവണ്ണപ്പാറയില്‍ നിന്നും കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയ 35 ബംഗ്ലാദേശികളിൽ 3 പേർക്ക് മാത്രമാണ് പാസ്പോർട്ട് ഉണ്ടായിരുന്നത്. അക്ഷയകേന്ദ്രങ്ങളിൽ എത്തുന്ന തിരിച്ചറിയൽ രേഖകൾ വ്യാജമാണോ എന്ന് പരിശോധിക്കാൻ സംവിധാനങ്ങളില്ല. ആസാം തുടങ്ങിയ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് വ്യാജതിരിച്ചറിയൽ രേഖകൾ നിര്‍മ്മിക്കുന്നത്