ബംഗളൂരു : കർണാടകയിൽ ബസ് അപകടത്തിൽ പെട്ട് രണ്ട് മലയാളി വിദ്ദ്യാർത്ഥിനികൾ മരിച്ചു; കാഞ്ഞിരപ്പള്ളിയിലെ അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ നിന്നും വിനോദയാത്രക്ക് പോയ സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടാണ് രണ്ട് മലയാളി വിദ്ദ്യാർത്ഥിനികൾ മരിച്ചത്.30 പേർക്ക് പരിക്കുണ്ട്.ഇതിൽ 6 പേരുടെ നില ഗുരുതരമാണ്.
മുണ്ടക്കയം വരിക്കാനി വളയത്തിൽ ദേവസ്യ കുരുവിളയുടെ മകൾ മെറിൻ സെബാസ്റ്റ്യൻ(20),സുൽത്താൻ ബത്തേരി കൊടുവട്ടി പുത്തൻകുന്ന് പാലീത്ത് മോളേൽ ജോർജിന്റെ മകൾ ഐറിൻ(20) എന്നിവരാണ് മരിച്ചത്. മൂന്നാം വർഷ ഇലക്ട്രോണിക്സ് വിദ്ദ്യാർത്ഥിനികളായിരുന്നു.
കഴിഞ്ഞദിവസം രാത്രി 8 മണിയോടെ ചിക്കമഗളൂരുവിലെ മാഗഡി അണക്കെട്ടിനു സമീപമാണ് അപകടം നടന്നത്.കനത്ത മഴയിൽ തെന്നി നിയന്ത്രണം വിട്ട ബസ് ഡാമിനു സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു.ബസിനടിയിൽപ്പെട്ടാണ് മിക്കവർക്കും പരിക്കേറ്റത്.ചിക്കമഗളൂരുവിലെയും,ഹാസനിലെയും ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.72 വിദ്ദ്യാർത്ഥിനികൾ അടങ്ങുന്ന സംഘം അഞ്ചാം തീയതി വൈകിട്ടാണ് യാത്ര പുറപ്പെട്ടത്.