ദോഹ: അമേരിക്കയുമായും ഇസ്രായേലുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഖത്തർ. ഇതിനായി ജൂത കാര്യങ്ങളിൽ വിദഗ്ധരായ പി.ആർ കമ്പനിയെ നിയമിച്ചു. അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും, ലോകമെമ്പാടുമുള്ള ജൂതസമൂഹങ്ങളുമായി കൂടുതൽ അടുക്കാനുമുള്ള മാർഗ്ഗങ്ങൾ പി.ആർ കമ്പനി ഖത്തർ നേതൃത്വത്തിന് നൽകും.
സൗദി സഖ്യവുമായി ഇടഞ്ഞു നിൽക്കുന്ന ഖത്തർ അമേരിക്കയുമായും ഇസ്രായേലുമായും കൂടുതൽ അടുക്കാനുള്ള വഴികളാണ് തേടുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അയൽ രാജ്യങ്ങൾ നയതന്ത്ര ബന്ധം വിഛേദിച്ച് ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിൽ, പിടിച്ചു നിൽക്കാനുള്ള വലിയ സാധ്യതയാണ് ഖത്തർ തുറക്കുന്നത്.
അമേരിക്കയുടേയും ഇസ്രായേലിന്റേയും നയതന്ത്ര പിന്തുണയും വ്യാപാര വാണിജ്യ ബന്ധവും ഉപയോഗിച്ച് ഉപരോധത്തെ പ്രതിരോധിക്കാമെന്നാണ് ഖത്തറിന്റെ കണക്കുകൂട്ടൽ. ഇതിനായി, സ്റ്റോണിംഗ്ടൺ സ്ട്രാറ്റജീസ്എന്ന പി.ആർ കമ്പനിയുടെ സേവനം തേടിയിരിക്കുകയാണ് ഖത്തർ. ഡോക്ടറും അഭിഭാഷകനും റിപ്പബ്ളിക്കൻ പാർട്ടിയുടെ നയതന്ത്രജ്ഞനും ജൂത കാര്യങ്ങളിൽ വിദഗ്ധനുമായ നിക് മുസിനാണ് കമ്പനിക്ക് നേതൃത്വം നൽകുന്നത്.
അമേരിക്കയുമായും ഇസ്രായേലുമായുമുള്ള രാഷ്ട്രീയ,സാംസ്കാരിക, സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താനുള്ള സാധ്യതകളാണ് തേടുന്നത്. വാണിജ്യം നിർമ്മാണം, തൊഴിൽ, സാങ്കേതിക മേഖലകൾക്ക് പ്രത്യേക ഊന്നൽ നൽകും. വലിയ തോതിൽ വഷളാകാത്ത ബന്ധമാണ് ഖത്തറിന് ഇസ്രായേലുമായി ഉള്ളത്. അമേരിക്കയ്ക്കാകട്ടെ, സൗദി സഖ്യവുമായും ഖത്തറുമായും അടുത്ത ബന്ധമാണുള്ളത്. സമ്പന്ന രാജ്യമായ ഖത്തറുമായി ശത്രുതയിലാവാൻ അമേരിക്ക താത്പര്യപ്പെടുന്നില്ല എന്നാണ് വിലയിരുത്തൽ. ഈ സാധ്യതകൾ മുതലെടുത്ത് അയൽ രാജ്യങ്ങളുമായുണ്ടായ തർക്കത്തെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് ഖത്തർ ഭരണകൂടം.