നടന് മമ്മൂട്ടിക്ക് ഇന്ന് അറുപത്തിആറാം പിറന്നാള്‍. കാത്തു സൂക്ഷിക്കുന്ന ആകാരഭംഗിയുടെ തികവിനപ്പുറം അഭിനയശേഷിയുടെ അഭൗമകാന്തിക്ക് അറുപത്തിഅഞ്ചിലും പകിട്ട് കുറഞ്ഞില്ല എന്നതാണ് ശ്രദ്ധേയം.
ഉരകല്ലില്‍ മാറ്റുരച്ച് നോക്കേണ്ടതില്ല മെഗാസ്റ്റാറിന്റെ അഭിനയമികവ്. ആവര്‍ത്തിച്ച് ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട് പല നാള്, പല ചിത്രങ്ങള്‍ കൊണ്ട് അത്. വിധേയനും പൊന്തന്മാടയും മതിലുകളും അംബേദ്കറും പാലേരിമാണിക്യവും അത്ര പരിചിതമല്ലാത്ത മമ്മൂട്ടിയെ മുന്നില്‍ നിര്‍ത്തി മലയാളത്തെ വിസ്മയിപ്പിച്ചു.
മൃഗയയിലെ വാറുണ്ണിയേയും സൂര്യമാനസത്തിലെ പുട്ടുറുമീസിനേയും അന്തം വിട്ട് നോക്കിനിന്നു മലയാളം. തനിയാവര്‍ത്തനത്തിലെ ബാലന്മാഷ് തലമുറകള്‍ക്കതീതമായ നോവായി.
സുകൃതവും വാല്സല്യവും അമരവും കാഴ്ചയും ഭൂതക്കണ്ണാടിയും കണ്ണീരണിയാതെ കണ്ടില്ല കേരളം. തകര്‍ത്താടി ജോണിവാക്കറും കിംഗും വല്ല്യേട്ടനും. മമ്മൂട്ടി ഒട്ടും ഫ്ലെക്സിബിള്‍ അല്ല എന്ന വിമര്‍ശനത്തിന് മറുപടിയായി പ്രാഞ്ചിയേട്ടനും പോത്ത് കച്ചവടക്കാരന് രാജമാണിക്യവും.
എത്രയോ വര്‍ഷങ്ങളായി മലയാളം കാണുന്നു മമ്മൂട്ടിയെ. കാണുന്നവര്‍ക്ക് പ്രായമേറി, മുടി നരച്ചു. എന്നിട്ടും മമ്മൂട്ടി ചെറുപ്പം. അറുപത്തിആറിലും മെഗാസ്റ്റാറിന് ഒടുക്കത്തെ ഗ്ലാമര്‍. ശരിയാണ്, പ്രായം കൊണ്ടും സൗന്ദര്യം കൊണ്ടും ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളെ.