ന്യൂഡൽഹി: മാദ്ധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ കർണാടക സർക്കാരിനെതിരെ പ്രതിഷേധം ശക്തം. സംഭവം സിബിഐ അന്വേഷിക്കണമെന്ന സഹോദരന്റെയും ബിജെപിയുടെയും ആവശ്യം മുഖ്യമന്ത്രി സിദ്ധരാമയ്യ തള്ളി. സംഭവം കർണാടക പോലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കും. അതേസമയം വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കർണാടകത്തോട് വിശദീകരണം തേടി.
മുതിർന്ന മാദ്ധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ തുടർന്ന് വ്യാപകമായ പ്രതിഷേധമാണ് രാജ്യമൊട്ടാകെ ഉയരുന്നത്. എഴുത്തുകാരും മാദ്ധ്യമ പ്രവർത്തകരും നിരന്തരമായി കർണാടകയിൽ ആക്രമിക്കപ്പെടുന്നത് കർണാടകയിലെ കോൺഗ്രസ്സ് സർക്കാരിന്റെ പിടിപ്പു കേടാണെന്നാണ് വിമർശനം. സംഭവത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് നേരിട്ടാണ് വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്. ബംഗളൂരുവിലെ സ്വന്തം വസതിയ്ക്ക് മുന്നിൽ വച്ചുണ്ടായ സംഭവത്തിൽ കർണാടക പൊലീസിന് സുരക്ഷാ വീഴ്ച്ച സംഭവിച്ചു. ഗൗരി ലങ്കേഷിന് ഭീഷണികൾ നിലനിൽക്കേ സുരക്ഷ ഉറപ്പാക്കാൻ കർണാടക സർക്കാരിന് സാധിച്ചില്ല.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിൽ വിശ്വാസ്യതയില്ലെന്ന് ബന്ധുക്കൾ പ്രതികരിക്കുന്നു. സംഭവം സിബിഐ അന്വേഷിക്കണമെന്ന് ഗൗരി ലങ്കേഷിന്റെ സഹോദരൻ ഇന്ദ്രജിത്ത് ആവശ്യപ്പെട്ടു. ബി.ജെ.പിയും സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടാണ്സ്വീകരിച്ചത്.
അതേ സമയം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് നടന്ന സംഭവത്തിന്ബിജെപിയേയും സംഘപരിവാറിനേയും കുറ്റപ്പെടുത്തുന്നതിനെതിരെ നേതാക്കൾ രംഗത്തെത്തി.
ബിജെപിക്ക് സംഭവവുമായി യാതൊരു ബന്ധമില്ലെന്നും ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പ്രതിസ്ഥാനത്താക്കാനുള്ള രാഹുൽ ഗാന്ധിയുടേതടക്കമുള്ള ശ്രമങ്ങൾ അടിസ്ഥാന രഹിതമാണെനും രാഷ്ട്രീയ നേതാവെന്ന നിലയിൽ പക്വതയില്ലാത്ത പ്രതികരണമാണ് രാഹുൽ ഗാന്ധി നടത്തുന്നതെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി വിമർശിച്ചു.