റിയാദ്: ഈ വർഷത്തെ ഹജ്ജ് വിജയകരമായി സമാപിച്ചു. ആഭ്യന്തര വിദേശ തീർത്ഥാടകർ മടങ്ങി തുടങ്ങി. ശുദ്ധമായ മനസ്സും ശരീരവുമായാണ് ഇരുപത്തിമൂന്നര ലക്ഷം ഹാജിമാർ മക്കയിൽ നിന്ന് വിടവാങ്ങുന്നത്.
സുഖകരമായ ഹജ്ജ് ചെയ്ത നിർവൃതിയിലാണ് ഹാജിമാർ മടങ്ങുന്നത്. സൗദി ഭരണകൂടം ഇത്തവണ സ്വീകരിച്ച നടപടികൾ പരക്കെ സ്വാഗതം ചെയ്യപ്പെട്ടിരിക്കുകയാണ്. 169940 ഹാജിമാർ ആണ് ഇന്ത്യയിൽ നിന്നെത്തിയത്. ഇന്ത്യൻ മിഷൻ നടത്തിയ പ്രവർത്തനങ്ങൾ ഏറെ പ്രശംസക്ക് ഇടയാക്കുകയും ചെയ്തു.
ഇത്തവണത്തെ സുരക്ഷാ സംവിധാനങ്ങൾ തീർത്ഥാടകർക്ക് വലിയ ആശ്വാസമായിരുന്നു. ഏതാനും ആഭ്യന്തര വിദേശ സംഘടനകൾ ഹാജിമാരെ സഹായിക്കുവാൻ രംഗത്തുണ്ടായിരുന്നു. സ്തുത്യർഹമായ സേവനം കാഴ്ചവെച്ച എല്ലാവരെയും അധികൃതർ പ്രശംസിച്ചിട്ടുണ്ട്.
ജിദ്ദയിൽ വിമാനം ഇറങ്ങിയ തീർത്ഥാടകർ മദീന വഴിയായിരിക്കും തിരികെ പോകുക. മദീനയിൽ വന്നവർ ജിദ്ദ വഴിയുമാവും മടങ്ങുന്നത്. സെപ്റ്റംബർ ആറിന് ഇന്ത്യയിലേക്കുള്ള ആദ്യവിമാനം ഗോവയിലേക്ക് പുറപ്പെടും. ഒക്ടോബർ ആറാം തീയതിയാണ് ഇന്ത്യയിലേക്കുള്ള അവസാന സംഘത്തിന്റെ മടക്കം.
ഹജ്ജിനെത്തിയ മുഴുവനാളുകളും അവരവരുടെ നാടുകളിലേക്ക് മടങ്ങിപ്പോയി എന്ന് ഉറപ്പ് വരുത്തുവാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഹജ്ജിന് വന്നിട്ട് അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ കടുത്ത നടപടികൾക്ക് വിധേയമാക്കുമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചിട്ടുണ്ട്.