ഇന്ന് ഉത്രാടം. കാഴ്ചകൾക്കും ആഘോഷങ്ങൾക്കുമപ്പുറം ഓണക്കാലം പോയകാലത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ്. പൊന്നോണം പടിവാതിൽക്കലെത്തി നിൽക്കെ ഓണവട്ടമൊരുക്കാൻ ഉത്രാടപ്പാച്ചിലിനൊരുങ്ങുകയാണ് ഓരോ മലയാളിയും.
മണ്ണിനും മനുഷ്യനും നന്മയുടെ സമൃദ്ധിയുമായി വീണ്ടുമൊരു പൊന്നോണം. അത്തം പത്തിന് പൊന്നോണമെന്നാണ് ചൊല്ലെങ്കിലും ഇക്കുറി അത്തം പത്തല്ല പതിനൊന്നിനാണ് ഓണം. ഗൃഹാതുര സ്മരണകളെ നെഞ്ചിലേറ്റുന്ന മലയാളിയ്ക്ക് ഓണത്തെ ഗ്രാമ വിശുദ്ധിയോട് ചേർത്തു വായിക്കാനാണ് ആഗ്രഹം. എന്നാൽ കാലാനുസൃതമായ മാറ്റങ്ങൾ ഗ്രാമ-നഗര വ്യത്യാസമില്ലാതെയാണ് ഒത്തു ചേരലിന്റെ ഓണമാഘോഷിക്കുന്നത്.
പതിവു പോലെ ഓണാഘോഷങ്ങൾ ഗംഭീരമാണ്. അത്തം മുതൽ പൂക്കളം ഒരുക്കി തുടങ്ങി. ഇക്കുറിയും ആശ്രയം അന്യസംസ്ഥാന പൂക്കൾ തന്നെ. ദിവസങ്ങൾക്കു മുൻപു തന്നെ ഓണ വിപണികളെല്ലാം സജീവമായി. ഓണാവധി കൂടി ആരംഭിച്ചതോടെ ആഘോഷങ്ങൾക്ക് ആവേശവും വർദ്ധിച്ചു. പൂപ്പാട്ടുകളും കളിപ്പാട്ടുകളും പാടി വരവേൽക്കുന്നതിനിടെ ഓണം ഉണ്ടറിയാൻ കൂടിയുള്ള തിരക്കിലാണ് മലയാളികൾ.
പുത്തൻ ജീവിത ശീലങ്ങളുടെ തടവറയിൽ നിന്ന് ഒരുനാളത്തെ മോചനം. കാളനും എരിശേരിയും, നാലുകൂട്ടം ഉപ്പിലിട്ടതും,പാലടയും പ്രഥമനുമൊക്കെ നാക്കിലയിൽ വിളമ്പാനുള്ള അവസാനവട്ട ഒരുക്കം . നാട്ടു നഗര ഭേദമില്ലാതെ ഓണം കൈയെത്തും ദൂരത്താക്കാൻ ഉത്രാടപ്പാച്ചിൽ.ഓണമുണ്ടുടുത്ത് ഓണച്ചിരികളിൽ നിറയാൻ ഇനി മണിക്കൂറുകൾ മാത്രം