ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ദീപക് മിശ്ര സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, മുതിർന്ന കേന്ദ്രമന്ത്രിമാർ, സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് ജെ എസ് കെഹാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അടുത്തവര്‍ഷം ഒക്ടോബര്‍ 2ന് വിരമിക്കുന്ന ജസ്റ്റിസ് ദീപക് മിശ്ര 13 മാസം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരും. ഒഡീഷയില്‍ നിന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസാകുന്ന മൂന്നാമത്തെ വ്യക്തിയാണ് ജസ്റ്റിസ് ദീപക് മിശ്ര. ജസ്റ്റിസ് രംഗനാഥ് മിശ്ര, ജസ്റ്റിസ് ജി ബി പട്നായിക് എന്നിവരാണ് മുൻപ് ഒഡീഷയിൽ നിന്നും ചീഫ് ജസ്റ്റിസ് ആയിട്ടുള്ളത്.
നിലവിൽ സുപ്രീം കോടതിയിൽ ഏറ്റവും മുതിർന്ന ജഡ്ജിയാണ് 63കാരനായ ദീപക് മിശ്ര. ദീപക് മിശ്രയെ ചീഫ് ജസ്റ്റിസാക്കാനുള്ള ശുപാര്‍ശയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. യാക്കൂബ് മേമന് വധ ശിക്ഷ വിധിച്ചതും ഡല്‍ഹി കൂട്ട ബലാല്‍സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചതും ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചായിരുന്നു.
സിനിമാ തീയേറ്ററുകളില്‍ ദേശീയ ഗാനാലാപനം നിര്‍ബന്ധമാക്കിയതും ജസ്റ്റിസ് മിശ്രയുടെ ഉത്തരവിനെ തുടർന്നാണ്. ആധാർ കേസ്, രാം ജൻമ ഭൂമി ബാബറി മസ്ജിദ് കേസുകളിലെ നിർണായക ഉത്തരവ്, ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്നത് സംബന്ധിച്ച ഭരണഘടനാ ബഞ്ച് രൂപീകരിക്കുന്നതുമെന്നാം ഇനി ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലാകും.