ദുബായ്: മലയാളികളടക്കമുള്ള ഇന്ത്യക്കാർക്കൊപ്പം സ്വദേശികൾക്കും പ്രിയങ്കരനായ ഡോക്ടറായിരുന്ന ഡോ വി എസ് വിശ്വനാഥന് പ്രവാസ ലോകത്തിന്റെ കണ്ണീരിൽ കുതിർന്ന വിട. മൂന്ന് പതിറ്റാണ്ടിലേറെ ഷാര്‍ജയിൽ ജീവിച്ച ഡോ വി എസ് വിശ്വനാഥന്റെ വിയോഗത്തിന്റെ വേദനയിലാണ് അദ്ദേഹത്തെ അടുത്തറിയുന്നവർ.
35 വർഷം മുൻപ് ഷാർജയിൽ ആരംഭിച്ച വെണ്ണിയിൽ മെഡിക്കൽ സെന്ററിന്റെ സാരഥിയായി പ്രവാസലോകത്ത് എത്തിയ ഡോ വിഎസ് വിശ്വനാഥൻ, പിന്നീട് ഓരോ പ്രവാസിയുടെയും മനസ്സുകളിലേക്ക് കൂടി കുടിയേറുകയായിരുന്നു.
സ്വന്തം നാടായ മാവേലിക്കരയിലും, കർമദേശമായ യുഎഇയിലും അദ്ദേഹം സാമൂഹ്യ, സേവന മണ്ഡലങ്ങളിൽ സജീവമായി. അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഗ്രാജുവേറ്റ്സ്, ഷാർജ ചാപ്റ്റർ പ്രസിഡന്റ്, ചെട്ടികുളങ്ങര ‘അമ്മ പ്രവാസി സേവാ സമാജം, പന്തളം എൻ എസ് എസ് കോളേജ് അലുമിനി അസോസിയേഷൻ, ആറ്റുകാൽ ഭഗവതി സേവാ സമാജം രക്ഷാധികാരി എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രവാസലോകത്തെ കൂട്ടായ്മകളിൽ സജീവ സാന്നിധ്യമായിരുന്നു.
ഷാർജയിലെ പ്രവാസിക്കൂട്ടായ്മയായ ഏകതയും, പ്രവാസി നിക്ഷേപകരുടെ സൗഹൃദ സദസ്സായ സദുദ്യമയും ഡോ. വിശ്വനാഥന്റെ സ്നേഹ പരിചരണങ്ങൾ ഏറ്റു വാങ്ങിയവരാണ്. സൗഹാർദത്തിന്റെയും, കാരുണ്യത്തിന്റെയും നല്ല ഓർമ്മകൾ സമ്മാനിച്ച് യാത്രയായ ഡോ വിശ്വനാഥന് ജനം ടി വിയുടെ പ്രണാമം.