കേരളമാകെ പൂവിളി ഉയർത്തി ഇന്ന് അത്തം. ചാണകമുറ്റത്ത് പൂക്കളം തീർത്ത് ഓണത്തപ്പനെ വരവേൽക്കാൻ മലയാളി ഒരുങ്ങുന്ന ദിനം. അത്തത്തെ വരവേൽക്കാൻ വസന്തത്തിന്റെ പൊന്നിൻ ചെപ്പ് തുറന്ന് പ്രകൃതിയും തയ്യാറെടുത്തു കഴിഞ്ഞു.
കണ്ണെഴുതി പൊട്ടു തൊട്ട് കാത്തിരിക്കുന്ന കാമുകിയെ പോലെ തിരുവോണത്തെ വരവേൽക്കാൻ ഒരുങ്ങി മലയാളവും. ചിണുങ്ങി ചിണുങ്ങിയല്ല ഇക്കുറി ചിങ്ങത്തിന്റെ വരവ്. പകരം തെളിഞ്ഞ മാനം, എങ്ങും ചിരിക്കുന്ന പൂക്കൾ. കണ്ണിറുക്കി കളിയോടെ കാശിത്തുമ്പകൾ, പിന്നെ തുമ്പയും മുക്കുറ്റിയും ആയിരമായിരം പേരറിയാ പൂക്കളും.
പൂക്കൂടയുമായി ആവേശത്തോടെ തൊടിയിലോടുന്ന ബാല്യം ഇന്ന് അന്യമാകുന്ന കാഴ്ചകളിലൊന്ന്. കഴിഞ്ഞ കാലത്തിന്റെ ആ മണമുള്ള ഓർമ്മകൾ ഓർത്തെടുക്കാനുള്ള ദിനം കൂടിയാകുന്നു അത്തം.കർക്കിടകത്തിന്റെ കഷ്ടകാണ്ഡം മറികടന്ന്, നന്മയുടെ മാവേലിയെ വരവേൽക്കാൻ, മുറ്റത്ത് മാത്രമല്ല, മനസ്സിലും ഒരുക്കാം സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും നല്ല പൂക്കളം.
നന്മയുടെ വാൽക്കണ്ണാടിയിൽ തെളിയട്ടെ ഓണനിലാവ്, എല്ലാ പ്രേക്ഷകർക്കും ജനം ടിവിയുടെ ഓണാശംസകൾ.