തിരുവനന്തപുരം :ചാനലുകളിൽ കുട്ടികളുടെ മാനസികാരോഗ്യത്തെപ്പറ്റി ക്ലാസെടുക്കുന്ന പ്രമുഖ ഡോക്ടറാണ് പതിമൂന്നുകാരനായ ബാലനെ പീഡിപ്പിച്ച കേസിൽ പ്രതിയായിരിക്കുന്നത് . തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. കെ ഗിരീഷിനെതിരെയാണ് പോസ്കോ നിയമപ്രകാരം ഫോർട്ട് പൊലീസ് കേസെടുത്തിരിക്കുന്നത് .
പഠന വൈകല്യമുണ്ടെന്ന സംശയത്തിൽ സ്കൂളിലെ കൗൺസിലറുടെ നിർദ്ദേശ പ്രകാരമായിരുന്നു കുട്ടിയേയും കൊണ്ട് മാതാപിതാക്കൾ ഇയാളെ കാണാനെത്തിയത് .മാതാപിതാക്കളോട് സംസാരിച്ചതിനു ശേഷമാണ് കുട്ടിയെ ദോക്ടർ അകത്തേക്ക് വിളിക്കുന്നത് . ഡോക്ടറെ കണ്ടതിനു ശേഷം പുറത്തിറങ്ങിയ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത് .
തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയും ഫോർട്ട് പൊലീസ് സ്റ്റേഷനിലേക്ക് കേസ് റഫർ ചെയ്യുകയുമായിരുന്നു . ഫോർട്ട് സ്റ്റേഷനിൽ കുട്ടിയുടെ അച്ഛന്റെ മൊഴി രേഖപ്പെടുത്തിയെങ്കിലും കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയില്ലെന്ന് കുട്ടിയുടെ മാതാവ് സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു .
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന്റെ അടുത്ത ബന്ധുവാണെന്ന് പറഞ്ഞ് ഫോണിലൂടെയും നേരിട്ടും ഒത്തുതീർപ്പ് ശ്രമവും സമ്മർദ്ദവും ഉണ്ടായതായി മാതാപിതാക്കൾ പറയുന്നു . മെഡിക്കൽ കോളേജിലെ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും വെബ്സൈറ്റ് വഴി ക്ളിനിക്കുകളെ പറ്റി പരസ്യം നൽകിയാണ് ഡോക്ടറുടെ പ്രവർത്തനമെന്ന് ആരോപണമുണ്ട് .