ചെന്നൈ: ഒ പനീർശെൽവം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ അണ്ണാഡിഎംകെ ലയനത്തിന് ശേഷമാണ് നടന്നത്. ദീർഘനാളത്തെ ചർച്ചകൾക്ക് ശേഷമാണ് ഇരു വിഭാഗങ്ങളും ഒന്നിച്ചത്. പനീർശെൽവം പാർട്ടി അദ്ധ്യക്ഷനും പളനി സ്വാമി ഉപാദ്ധ്യക്ഷനുമായ ഉന്നതാധികാര സമിതി ഇനി പാർട്ടിയെ നയിക്കും.
അണ്ണാഡിഎംകെയിൽ ആറുമാസത്തോളം വിഘടിച്ചു നിന്ന പനീർശെൽവം പക്ഷവും പളനിസ്വാമി പക്ഷവും ലയിച്ചു. പാർട്ടി ആസ്ഥാനത്ത് ചേർന്ന ലയന സമ്മേളനത്തിൽ ഇരു നേതാക്കളും പരസ്പരം ഹസ്തദാനം നൽകി. പാർട്ടി എന്നും ഒറ്റക്കെട്ടായിരിക്കുമെന്നും പാർട്ടിയെ തകർക്കാൻ ആർക്കും കഴിയില്ലെന്നും പനീർശെൽവം ലയന സമ്മേളനത്തിൽ വ്യക്തമാക്കി.
പനീർശെൽവം അദ്ധ്യക്ഷനും പളനിസ്വാമി ഉപാദ്ധ്യക്ഷനുമായ 15 അംഗ ഉന്നതാധികാര സമിതിയാകും ഇനി പാർട്ടിയെ നയിക്കുക. ലയനത്തിന് ശേഷം ഉപമുഖ്യമന്ത്രിയായി പനീർശെൽവവും ക്യാബിനറ്റ് മന്ത്രിയായി കെ പാണ്ഡി രാജനും സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ സി വിദ്യാസാഗർ റാവു സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
ധനകാര്യം കുടുംബ ക്ഷേമം തുടങ്ങിയ വകുപ്പുകളാണ് പനീർശെൽവം വഹിക്കുക. ലയന പ്രഖ്യാപനത്തിന് ശേഷം ജയലളിതാ സ്മാരകത്തിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷമാണ് പനീർശെൽവം സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും വി കെ ശശികലയെ മാറ്റാനുള്ള പ്രമേയം പാസാക്കാനും തീരുമാനമായി. ലയനത്തിന് ശേഷം അണ്ണാഡിഎംകെ എൻഡിഎയിൽ ചേരാനാണ് സാധ്യത. നേരത്തെ തന്നെ ഇത് സംബന്ധിച്ച ചർച്ചകൾ ഡൽഹിയിൽ നടന്നിരുന്നു.