കോട്ടയം: ഉഴവൂർ വിജയന്റെ മരണവുമായി ബന്ധപ്പെട്ട ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കാൻ തോമസ് ചാണ്ടി ശ്രമിക്കുകയാണെന്ന് ഉഴവൂരിന്റെ സന്തത സഹചാരി സതീഷ് കല്ലേക്കുളം. മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തെ വെല്ലുവിളിക്കുകയാണ് മന്ത്രി. ഉഴവൂർ വിജയൻ കടുത്ത രോഗബാധിതനായിരുന്നുവെന്നത് കള്ള പ്രചരണമാണെന്നും സതീഷ് പറഞ്ഞു.
ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കാൻ തോമസ് ചാണ്ടി ശ്രമിക്കുകയാണെന്നും ആരോപണ വിധേയരെ മന്ത്രി തന്നെ സംരക്ഷിക്കുകയാണെന്നും സതീഷ് കല്ലേക്കുളം പറഞ്ഞു.
എൻസിപി കോട്ടയം ജില്ലാ കമ്മറ്റിയുടെയും ഉഴവൂർ വിജയന്റെ കുടുംബാംഗങ്ങളുടെയും ആവശ്യപ്രകാരമാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതിലൂടെ മന്ത്രി തോമസ് ചാണ്ടി മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്.
ഗുരുതരാവസ്ഥയിൽ കഴിഞ്ഞ സമയത്ത് ഉഴവൂർ വിജയന് 50,000 രൂപ ഐസിയുവിൽ കയറി നേരിട്ട് കൈമാറി തോമസ് ചാണ്ടി അദ്ദേഹത്തെ അവഹേളിച്ചതായും സതീഷ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ സതീഷ് കല്ലേക്കുളത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.