തിരുവനന്തപുരം : വി എസ് അച്യുതാനന്ദൻ ചെയർമാനായി സംസ്ഥാനത്ത് ആരംഭിച്ച ഭരണപരിഷ്കാര കമ്മീഷൻ കഴിഞ്ഞ ഒരു വർഷമായി സമർപ്പിച്ച നിർദ്ദേശങ്ങളുടേയും ശുപാർശകളുടേയും എണ്ണം പൂജ്യം . കമ്മീഷന്റെ ചെലവിലേക്കായി സർക്കാർ ഖജനാവിൽ നിന്ന് കോടികൾ ചെലവഴിക്കുമ്പോഴാണ് കഴിഞ്ഞ ഒരു വർഷമായി യാതൊരു നിർദ്ദേശങ്ങളും ശുപാർശകളും കമ്മീഷൻ നൽകിയിട്ടില്ലെന്ന് സർക്കാർ തന്നെ സമ്മതിച്ചത് .
തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി . ഇതോടെ വി എസ് അച്യുതാനന്ദനെ ഇരുത്താൻ വേണ്ടിയുണ്ടാക്കിയ ഭരണപരിഷ്കാര കമ്മീഷന്റെ സാധുത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ് . മുപ്പതോളം പേരാണ് ഭരണ പരിഷ്കാര കമ്മീഷനിൽ ഡെപ്യൂട്ടേഷനിലും അല്ലാതെയും ജോലി ചെയ്യുന്നത് . ഇവർക്കായി ഇതുവരെ എൺപത്തഞ്ച് ലക്ഷത്തോളം രൂപ ശമ്പളമായി നൽകിക്കഴിഞ്ഞു . ചെയർമാന് മാത്രം ശമ്പളവും മറ്റാനുകൂല്യങ്ങളുമായി എട്ടു ലക്ഷത്തോളം രൂപയും നൽകിയിട്ടുണ്ട് .
ഭരണപരിഷ്കാര കമ്മീഷന്റെ ഓഫീസ് തയ്യാറാക്കുന്നതിന് 45 ലക്ഷത്തോളം രൂപയും പൊതുമരാമത്ത് വകുപ്പിനു നൽകിയിട്ടുണ്ട് . മറ്റനുബന്ധ ചെലവുകൾ വേറെയും . കമ്മീഷൻ സിറ്റിംഗിൽ പങ്കെടുത്തതിന് അംഗമായ നില ഗംഗാധരന് യാത്രപ്പടി മാത്രം 93,053 രൂപയും നൽകിയിട്ടുണ്ട് . അതേസമയം നിയമ സഭയിൽ ചോദ്യമുയർന്നതിനു തൊട്ടു പിന്നാലെ സംസ്ഥാന വിജിലൻസ് കമ്മീഷൻ രൂപീകരിക്കണമെന്ന ആദ്യ ശുപാർശ ഭരണ പരിഷ്കാര കമ്മീഷൻ സമർപ്പിച്ചിട്ടുണ്ട്