ബംഗളൂരു : മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിൽ സ്കൂളുകൾ ആരംഭിക്കാൻ കർണാടക സർക്കാർ . എസ് സി/ എസ് ടി വിദ്യാർത്ഥികൾക്കു വേണ്ടി ആരംഭിക്കാൻ ഉദ്ദേശിക്കുന്ന റസിഡൻഷ്യൽ സ്കൂളുകൾക്കാണ് ഇന്ദിരയുടെ പേരു നൽകുന്നത് . പുതിയ കാലത്ത് നഷ്ടപ്പെട്ടു പോയ ഇന്ദിരയുടെ പേരും പ്രശസ്തിയും തിരികെ പിടിക്കാനാണ് കർണാടക സർക്കാർ ലക്ഷ്യമിടുന്നത്.
2016-17 ൽ സർക്കാർ ആരംഭിച്ച സ്കൂളുകൾക്ക് കിട്ടൂർ റാണി ചെന്നമ്മയുടേയും മൊറാർജി ദേശായിയുടേയും പേരായിരുന്നു നൽകിയത് . പൂതുതായി ആരംഭിക്കാൻ തുടങ്ങുന്ന നൂറെണ്ണത്തിനാണ് ഇന്ദിരയുടെ പേർ നൽകുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി . മൊറാർജിയുടെയും ചെന്നമ്മയുടേയും പേരു മാറ്റിയാണ് ഇന്ദിരയുടെ പേർ നൽകുന്നതെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.
കുറഞ്ഞ ചെലവിൽ ഭക്ഷണം നൽകുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ആരംഭിച്ച ഇന്ദിര കാന്റീനുകളുടെ ഉദ്ഘാടനം സ്വാതന്ത്ര്യ ദിനത്തിൽ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നിർവഹിച്ചിരുന്നു . നിയമസഭ തെരഞ്ഞെടുപ്പിനായി കാത്തിരിക്കുന്ന കർണാടകയിൽ ഏതു വിധേനെയും ഭരണം നിലനിർത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ് . ഇതിനായി പ്രാദേശിക വാദം ഉയർത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു . സംസ്ഥാനത്തിന് പ്രത്യേക പതാക വേണമെന്നതിനെ കുറിച്ച് പഠിക്കാൻ സർക്കാർ പ്രത്യേക സമിതിയേയും നിയോഗിച്ചിട്ടുണ്ട് .